കൊച്ചി: ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിക്കിലും തിരക്കിലും നിയന്ത്രണങ്ങൾ പാളിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഏകോപനം ഉണ്ടായില്ലെന്നും ആറു മാസം മുൻപേ ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നില്ലെയെന്നു ചോദിച്ച ഹൈക്കോടതി വരുന്നവരെ എല്ലാവരെയും തിരക്കി കയറ്റിവിടുന്നത് തെറ്റായ സമീപനമാണ്. അങ്ങനെ തിരക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും ആരാഞ്ഞു.
ശബരിമലയിൽ എത്ര പേരെ പരമാവധി ഉൾക്കൊള്ളാൻ കഴിയുമെന്ന് ദേവസ്വം ബോർഡിനോട് ചോദിച്ച ഹൈക്കോടതി ഓരോ സെക്ടറിലും എത്ര വലിപ്പം ഉണ്ടെന്നും കോടതി ചോദിച്ചു. സ്ഥലപരിമിതിയുള്ളതിനാൽ അതിന് അനുസരിച്ചേ ഭക്തരെ കയറ്റാൻ പാടുകയുള്ളുവെന്നും തിരക്ക് നിയന്ത്രിക്കുന്നതിൽ ഏകോപനം ഇല്ലലോയെന്നും കോടതി വിമർശിച്ചു.
കൂടാതെ ദുരന്തം ഉണ്ടാകാനുള്ള അവസരം ഉണ്ടാക്കരുതെന്നും കുട്ടികളടക്കം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും കോടതി മുന്നറിയിപ്പ് നൽകി. ശാസ്ത്രീയമായി ഭക്തരെ കയറ്റിവിടണമെന്നും കോടതി നിർദേശിച്ചു. ശബരിമലയിൽ ഇന്നലെ തിരക്ക് മൂലം ദർശനം നടത്താൻ കഴിയാതെ തീർത്ഥാടകർ തിരിച്ചുപോകുന്ന സാഹചര്യമടക്കം ഉണ്ടായിരുന്നു. മലയാളികളടക്കമുള്ള തീർത്ഥാടകർ ദർശനം നടത്താതെ മടങ്ങി പന്തളത്ത് പോയി നെയ്യഭിഷേകം നടത്തി മടങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് തിരക്ക് അൽപമെങ്കിലും നിയന്ത്രണവിധേയമായത്. ശബരിമലയിലെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ചത്.

















































