കൊച്ചി: മറൈൻഡ്രൈവും വല്ലാർപാടം ചർച്ചും തുടങ്ങി രാത്രകാല കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള ഓപ്പൺ ഡബിൾ ഡക്കർ ബസ് സർവീസ് ഇന്ന് ആരംഭിക്കുന്നു. തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിൽ കെഎസ്ആർടിസി ആരംഭിച്ച ഡബിൾ ഡക്കർ സർവീസുകളുടെ മാതൃകയിലാണ് കൊച്ചിയിലും ഡബിൾ ഡക്കർ എത്തിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കെഎസ്ആർടിസി ജെട്ടി സ്റ്റാൻഡിൽ, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കൊച്ചി ഡബിൾ ഡക്കർ സർവീസിൻ്റെ ഉദ്ഘാടനം നിർവഹിക്കും.
എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽനിന്നു വൈകിട്ട് 5 മണിക്ക് പുറപ്പെട്ട് തേവര, സിഒപിറ്റി അവന്യൂ വാക്ക് വേ, മറൈൻ ഡ്രൈവ്, കാളമുക്ക്, വല്ലാർപാടം ചർച്ച്, ഹൈകോർട്ട് വഴി വൈകിട്ട് 7.40ന് എറണാകുളത്ത് തിരിച്ചെത്തുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലത്തെ ഡെക്കിൽ ആളൊന്നിന് 300 രൂപയും താഴത്തെ ഡെക്കിൽ 150 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ ഫിറ്റ്നെസ് തീർന്ന 34 വർഷം പഴക്കമുള്ള ബസ് ഓടിക്കുന്നതിലെ വിമർശനവും മഴക്കാലത്ത് തുറന്ന മേൽക്കൂരയുള്ള ബസ് ഓടിക്കുന്ന ട്രോളുകളും സമൂഹമാധ്യമങ്ങളിൽ കാണാം. ‘ആഹാ വെറും 34 വർഷം മാത്രം പഴക്കമുള്ള നല്ല പുതുപുത്തൻ വണ്ടി ആണല്ലോ. ഇതോടെ കൊച്ചിയിൽ കെഎസ്ആർടിസി വക പുരാവസ്തുക്കളുടെ എണ്ണം രണ്ടായി. ഒന്ന് ഈ വണ്ടിയും മറ്റൊന്ന് ആ സ്റ്റാൻഡും’– എന്നാണ് ഒരാൾ ഫെയ്സ്ബുക്കിൽ കുറിച്ചത്. ‘മഴക്കാലത്തു യാത്ര ബുദ്ധിമുട്ടാകും. മുകളിൽ ട്രാൻസ്പേരന്റ് ഷീറ്റ് കവർ ചെയ്താൽ നന്നായിരിക്കും’ എന്ന പ്രായോഗികബുദ്ധി ഉപദേശിക്കുന്നവരുമുണ്ട്.