തൃശ്ശൂർ: തങ്ങളുടെ കൂടെയിരുന്നു ബാങ്ക് കൊള്ള ചർച്ച ചെയ്തവൻ തന്നെയാണ് പ്രതിയെന്നു കൂടെയുള്ളവർ ഒരിക്കലും കരുതിയിരുന്നില്ല, കാരണം അത്ര വിദ്ഗദമായിരുന്നു റിജോയുടെ അഭിനയം. കവർച്ചയെക്കുറിച്ച് അയൽവാസികളും സുഹൃത്തുക്കളും ചർച്ച ചെയ്തപ്പോൾ അതിലും റിജോ പങ്കെടുത്തിരുന്നു. ഇന്നലെ വീട്ടിൽ നടത്തിയ കുടുംബസംഗമത്തിൽ ബാങ്ക് കൊള്ള ചർച്ച ആയപ്പോൾ, ‘ അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’ എന്നായിരുന്നു ചിരിച്ചു കൊണ്ട് റിജോയുടെ മറുപടി. താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്നുള്ള വിശ്വാസം. എന്നാൽ അതിനു അൽപായുസേയുള്ളായിരുന്നു. നിമിഷങ്ങൾക്കകം റിജോയെ തേടി പോലീസെത്തി.
റിജോയുടെ വീട്ടിൽ വെച്ച് കുടുംബ സംഗമം നടക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് വീട് വളഞ്ഞ് വലയിലാക്കിയത്. പള്ളിയിൽ നിന്നും അച്ചൻ വന്ന് മോഷ്ടാവ് ഈ ഭാഗത്തേക്കാണ് വന്നതെന്ന് പറഞ്ഞപ്പോൾ റിജോ “എയ് ഇവിടെ ആരും അല്ല, അതിവിടെയുള്ള കള്ളന്മാരായിരിക്കില്ലെന്നും” മറുപടിയും പറഞ്ഞു വഴിതിരിച്ചുവിടാനുള്ള ശ്രമവും റിജോ നടത്തി. വ്യക്തമായ പ്ലാനിങ്ങോടെ മോഷണം നടത്തിയതിനാൽ പിടിക്കപ്പെടില്ലെന്ന ധാരണയായിരുന്നു റിജോക്കുണ്ടായിരുന്നത്.
എന്നാൽ രാത്രിയെന്നോ പകലെന്നോയില്ലാതെയുള്ള ഓട്ടത്തിലായിരുന്നു പോലീസ്. മൂന്നു ദിവസമായി ആർക്കും ഉറക്കമുണ്ടായില്ലെന്ന് അന്വേഷണ സംഘാംഗങ്ങൾ പറഞ്ഞു. ഞായറാഴ്ചയായിട്ടും ഒരാൾ പോലും വീട്ടിൽ പോയില്ല. റാങ്ക് വ്യത്യാസമില്ലാതെ എല്ലാവരും അന്വേഷണത്തിന്റെ ഭാഗമായി. ഉന്നത അധികാരികളുമായി ദിവസവും പലവട്ടം വീഡിയോ കോൺഫറൻസിലൂടെ അന്വേഷണം വിലയിരുത്തി. സൈബർ ടീമുകളുടെ സഹായവും തേടി. ആദ്യം 25 അംഗ സംഘമാണ് അന്വേഷണത്തിന് ഉണ്ടായിരുന്നതെങ്കിലും പിന്നീട് 7 പേരെ കൂടി ഭാഗമാക്കി.
ഒടുവിൽ ബാങ്കിന്റെ ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള പോട്ട ആശാരിപ്പാറ സ്വദേശി തെക്കൻ റിജോ ആന്റണിയാണ് (റിന്റോ–49) പ്രതിയെന്നു അന്വേഷണത്തിന് ഒടുവിൽ കണ്ടെത്തി. റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
ആളെ തിരിച്ചറിഞ്ഞിട്ടും കൃത്യമായ വിവരങ്ങൾ ലഭിക്കാനായി പോലീസ് കാത്തിരുന്നു. അതിനു മുൻപു മഫ്തിയിൽ പലവട്ടം എത്തി പോലീസ് നിരീക്ഷണം നടത്തി മടങ്ങിയിരുന്നു. ഉച്ചയ്ക്കു ശേഷം വീട്ടിലെത്തി ചോദ്യം ചെയ്തതോടെ ആദ്യം നിഷേധിച്ചെങ്കിലും ഒടുവിൽ സമ്മതിച്ചു. മോഷണത്തിനായി പോയ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ആർഭാട ജീവിതത്തിനു പണം കണ്ടെത്താനായിരുന്നു ഒരു മാസത്തിലേറെ സമയം എടുത്ത് ആസൂത്രണം ചെയ്ത് കവർച്ച നടത്തിയത്. ഗൾഫിലായിരുന്ന റിജോ 2 വർഷം മുൻപാണ് ആശാരിപ്പാറയിലേക്കു താമസത്തിനെത്തിയത്.
വീട്ടിൽ ഇയാളുടെ സ്കൂട്ടർ കണ്ട പോലീസ് പ്രതി റിജോ തന്നെയെന്ന് ഉറപ്പിച്ചു. വീട്ടിലേക്കുള്ള വഴികളിലെല്ലാം പോലീസ് നിലയുറപ്പിച്ച ശേഷമാണ് അന്വേഷണ സംഘാംഗങ്ങൾ വീട്ടിലേക്കു കയറിയത്. പോലീസാണെന്നു തിരിച്ചറിഞ്ഞതോടെ പ്രതി ഞെട്ടി. ബാങ്ക് ജീവനക്കാരെ വിരട്ടാൻ ഉപയോഗിച്ച കറിക്കത്തി വിദേശത്തു നിന്ന് കൊണ്ടു വന്നതാണ്. എന്നാൽ ഇതു കണ്ടെടുക്കാനായില്ലെന്നു പൊലീസ് അറിയിച്ചു.
10 ലക്ഷം രൂപ ബണ്ടിൽ പൊട്ടിക്കാതെ സൂക്ഷിച്ചിരുന്നതു പോലീസ് കണ്ടെടുത്തതായാണു സൂചന. ഭാര്യ അയച്ചു കൊടുക്കുന്ന പണം ധൂർത്തടിക്കുന്നതും ഇയാളുടെ പതിവാണത്രേ. പോലീസ് എത്തുമ്പോൾ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു പ്രതി.
ചാലക്കുടി ഡിവൈഎസ്പി കെ സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർമാരായ എം.കെ.സജീവ് (ചാലക്കുടി), അമൃത് രംഗൻ (കൊരട്ടി), പി.കെ.ദാസ് (കൊടകര), വി.ബിജു (അതിരപ്പിള്ളി), എസ്ഐമാരായ എൻ.പ്രദീപ്, സി.എസ്.സൂരജ്, സി.എൻ.എബിൻ, കെ.സലിം, പി.വി.പാട്രിക് എന്നിവരും ജില്ലാ ക്രൈം സ്ക്വാഡും സൈബർ ജില്ലാ സ്പെഷൽ സ്ക്വാഡും ഉണ്ടായിരുന്നു.