കണ്ണൂർ: കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന (40) ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകർ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ. അറസ്റ്റിലായവർ തങ്ങളുടെ ബന്ധുക്കളാണെന്നും പ്രശ്നക്കാരല്ലെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞു. തന്റെ സഹോദരിയുടെ മകൻ ഉൾപ്പെടെയാണ് അറസ്റ്റിലായതെന്ന് ഫാത്തിമ പറഞ്ഞു.
മാത്രമല്ല യുവാവിനൊപ്പം കാറിൽ കണ്ട റസീനയെ കാറിൽ നിന്നിറക്കി സ്കൂട്ടറിൽ വീട്ടിൽ കൊണ്ടാക്കുക മാത്രമാണ് അവർ ചെയ്തത്. യാതൊരു പ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റസീനയ്ക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് അവളെ ചൂഷണം ചെയ്യുകയായിരുന്നു. മൂന്നു വർഷമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്.
റസീനയുടെ ഉമ്മ പറയുന്നതിങ്ങനെ- പോലീസ് പറയുന്ന വാദം തെറ്റാണ്. പുറത്തുനിന്നുള്ള ആൾക്കാരല്ല ബന്ധുക്കൾ തന്നെയാണ് പ്രതിസ്ഥാനത്തുള്ളവർ. റസീനയോട് സഹോദരങ്ങളുടെ സ്ഥാനത്തുനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞതാണ്. എൻറെ ഏട്ടത്തിയുടെ ഭർത്താവും മക്കളുമാണ് കാര്യങ്ങൾ ചോദിച്ചത്. മകളുടെ മരണത്തിൽ മയ്യിൽ സ്വദേശിയായ യുവാവിനെതിരെ പോലീസിലും മുഖ്യമന്ത്രിക്കും പരാതി കൊടുക്കും. റസീനയുടെ സ്വർണം മുഴുവൻ യുവാവ് തട്ടിയെടുത്തു. ഫോണിലൂടെയാണ് മയ്യിൽ സ്വദേശിയെ റസീന പരിചയപ്പെട്ടത്. അവനാണ് തൻ്റെ മകളെ കുടുക്കിയത്’ – ഫാത്തിമ പറഞ്ഞു.
അവളുടെ വിവാഹം നാൽപതോളം പവൻ സ്വർണം നൽകിയാണ് നടത്തിയത്. ഇപ്പോൾ സ്വർണമൊന്നുമില്ല. കൂടാതെ പലരിൽ നിന്നും കടം വാങ്ങിയിട്ടുമുണ്ടെന്നാണ് അറിയുന്നത്. ആ പണം മുഴുവൻ കൊണ്ടുപോയത് യുവാവാണെന്നാണ് കരുതുന്നത്. ഭർത്താവ് വളരെ മാന്യനായ വ്യക്തിയാണ്. ഭർത്താവ് കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. യുവാവ് സ്ഥിരമായി റസീനയെ കാണാൻ വരാറുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.
അതേസമയം റസീനയുടെ ആത്മഹത്യക്കുറിപ്പിൽ നിന്നുള്ള സൂചന പ്രകാരമാണ് എസ്ഡിപിഐ പ്രവർത്തകരായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ മരണവുമായി ആൺ സുഹൃത്തിന് ബന്ധമില്ലെന്ന് ആത്മഹത്യക്കുറിപ്പിലുണ്ടെന്നാണ് സൂചന. കൂടാതെ ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് ആത്മഹത്യയെന്ന് റസീനയുടെ ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. അതേ സമയം, ആൺസുഹൃത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കണ്ടെത്തിയ ശേഷമായിരിക്കും തുടർനടപടികൾ.
കഴിഞ്ഞ ഞായറാഴ്ചയാണ് റസീനയെ ആൺസുഹൃത്തിനൊപ്പം കണ്ടതും ബന്ധുക്കൾ ഇടപെട്ടതും. ചൊവ്വാഴ്ച റസീനയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു. യുവാവിനെ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കുകയും മർദിക്കുകയും ചെയ്തുവെന്നും ആരോപണമുയർന്നിരുന്നു. കൂടാതെ ഇയാളെ അഞ്ചുമണിക്കൂറോളം തടഞ്ഞുവച്ചതായും ഇരുവരുടേയും ബന്ധുക്കളെത്തിയതിനു ശേഷമാണ് പറഞ്ഞുവിട്ടതെന്നും ആരോപണമുണ്ട്.
‘കായലോട് നടന്നത് താലിബാനിസം’; റസീനയുടേത് ആത്മഹത്യയല്ല, ആൾക്കൂട്ട കൊലപാതകമെന്ന് പി കെ ശ്രീമതി