ടെഹ്‌റാൻ: ഇറാന്റെ മിസൈൽ ആക്രമണം കടുത്തതോടെ രക്ഷപ്പെടാൻ മറ്റു വഴികളില്ലാതെ യുഎസ് പ്രസിഡന്റ് ട്രംപിന്റെ സഹായം ഇസ്രയേൽ തേടിയതെന്നു പരിഹസിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. കൂടാതെ ട്രംപിനെ പരിഹാസരൂപേണ ‘ഡാഡി’ എന്നുവിളിച്ച അബ്ബാസ്, ഇനിയും പ്രകോപിപ്പിച്ചാൽ വെടിനിർത്തൽ തീരുമാനം മറന്ന് ഇറാൻ അതിന്റെ യഥാർഥ ശക്തി കാണിക്കാൻ മടിക്കില്ലെന്നും ഭീഷണിപ്പെടുത്തി. സമൂഹമാധ്യമമായ ‘എക്‌സി’ലൂടെയായിരുന്നു അബ്ബാസിന്റെ ഭീഷണി.
അബ്ബാസ് ‘എക്‌സി’ൽ കുറിച്ചതിങ്ങനെ-
’ഇറാന്റെ മിസൈലുകൾ കൊണ്ട് നാട് നാമാവശേഷമാകും എന്നുകണ്ടതോടെ മറ്റ് വഴികളില്ലാതെ ഇസ്രയേൽ അവരുടെ ‘ഡാഡി’യുടെ (ട്രംപിന്റെ) അടുത്തേക്ക് ഓടുന്നത് ഞങ്ങൾ ലോകത്തിന് കാണിച്ചുതന്നു. ഭീഷണിയും അപമാനപ്പെടുത്തലും ഇറാനിലെ ശ്രേഷ്ഠരായ ജനങ്ങൾ ഒരിക്കലും പൊറുക്കില്ല. ഞങ്ങൾ ബലഹീനരാണ് എന്ന തെറ്റിദ്ധാരണ പുലർത്തി ഇനിയും തെറ്റുകൾ ചെയ്യാൻ മുതിർന്നാൽ ഇറാന്റെ യഥാർത്ഥ ശക്തി പുറത്തെടുക്കാൻ ഞങ്ങൾ മടിക്കില്ല. ഇറാന്റെ ശക്തിയെക്കുറിച്ചുള്ള എല്ലാവരുടേയും സംശയം ഞങ്ങൾ തീർത്തുതരും.’
അതുപോലെ ഇറാനുമായി ആണവ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ യുഎസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിക്കുന്നതും മോശം വാക്കുകൾ ഉപയോഗിക്കുന്നതും നിർത്തണമെന്നും ട്രംപിനോട് അബ്ബാസ് അരാഗ്ചി ആവശ്യപ്പെട്ടു.
‘ക്ഷമയാണ് ഇറാനിലെ ജനങ്ങളുടെ ഏറ്റവും വലിയ ശക്തി. ഞങ്ങളുടെ രാജ്യത്തിന്റെ മൂല്യത്തെപ്പറ്റിയും സ്വാതന്ത്ര്യത്തിന്റെ വിലയെപ്പറ്റിയും ഞങ്ങൾക്ക് പൂർണ്ണ ബോധ്യമുണ്ട്. ഞങ്ങളുടെ വിധി നിർണയിക്കാൻ ഞങ്ങൾ മറ്റാരെയും അനുവദിക്കില്ല. ഇറാനുമായി ആണവചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാൻ യുഎസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുടെ പരമോന്നത നേതാവിന് ബഹുമാനം നൽകിക്കൊണ്ട് സംസാരിക്കാൻ പ്രസിഡന്റ് ട്രംപ് തയ്യാറാവണം.’
അതോടൊപ്പം ആയത്തുള്ള ഖമീനിയെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ച് അദ്ദേഹത്തിന്റെ കോടിക്കണക്കിന് വരുന്ന അനുയായികളെ ട്രംപ് വേദനിപ്പിക്കുന്നുവെന്നും അത് നിർത്തണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു. നല്ല മനസിന് പ്രതിഫലമായി നല്ല മനസുതന്നെ ലഭിക്കുമെന്നും ബഹുമാനം നൽകിയാൽ തിരിച്ചും ബഹുമാനം ലഭിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.