പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ബിജെപി പ്രവർത്തകർ തടഞ്ഞത് വാക്കുതർക്കത്തിൽ കലാശിച്ചു. വടക്കന്തറയിലെ 51-ാം വാർഡിൽ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
വടക്കന്തറയിൽ പ്രചാരണത്തിനെത്തിയ രമേശ് പിഷാരടിയെ ബിജെപി കൗൺസിലർ സിന്ധുരാജന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. തുടർന്ന് ബിജെപി കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഒടുവിൽ സംഘർഷം ഒഴിവാക്കാൻ പ്രചാരണം പൂർത്തിയാക്കാതെ സ്ഥാനാർഥി മടങ്ങി.
അതേസമയം പ്രചാരണത്തിനായി രമേഷ് പിഷാരടി എത്തുന്നതിനു മുൻപ് ഈ ഭാഗത്തേക്ക് കടന്നുവന്ന യുഡിഎഫിന്റെ അനൗൺസ്മെന്റ് വാഹനം ആദ്യം ബിജെപി പ്രവർത്തകർ തടയുകയായിരുന്നുവെന്ന് സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്ന കെ.എസ്.യു. ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി പറഞ്ഞു. വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുകയും പ്രചാരണം തടസപ്പെടുത്തുവാനും ശ്രമിച്ചു. പിന്നാലെയാണ് പിഷാരടി അവിടെ എത്തിയത്. ഈ സമയം സിന്ധുരാജന്റെ നേതൃത്വത്തിൽ ഇരുപതോളം ബിജെപി പ്രവർത്തകർ പിഷാരടിയെ ഈ ഭാഗത്തേക്ക് കടത്തിവിടില്ലെന്ന് അറിയിച്ച് തടയുകയായിരുന്നു. കൗൺസിലറുടെ വീട്ടിലേക്കല്ല വരുന്നതെന്നും ഇവിടെ മറ്റു വോട്ടർമാരെ കാണാനുണ്ടെന്ന് പറഞ്ഞെങ്കിലും ബിജെപി കൗൺസിലർ സമ്മതിച്ചില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇതോടെ പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും ഉണ്ടായി. അതോടെ പ്രചാരണം അവസാനിപ്പിച്ച് പിഷാരടി മടങ്ങി.














































