ഭോപാൽ: മധ്യപ്രദേശിലെ പാർട്ടി പ്രവർത്തകർക്കുള്ള പരിശീലന പരിപാടിയിൽ വൈകിയെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പണീഷ്മെന്റ്. വൈകിയെത്തിയതിന് രാഹുൽ ഗാന്ധിക്കും മറ്റു നേതാക്കൾക്കും 10 പുഷ് അപ്പാണ് എടുക്കേണ്ടി വന്നത്. മധ്യപ്രദേശിലെ സംഘടനാ സംവിധാനം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശീലന പരിപാടിയായ സംഘടൻ സൃഷ്ടി അഭിയാൻ എന്ന പരിപാടിക്കിടെയാണ് സംഭവം.
ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നിന്നാണ് രാഹുൽ ഗാന്ധി പാർട്ടി പരിപാടിക്കെത്തിയത്. പരിശീലന പരിപാടിയിൽ വൈകി വരുന്നവർക്ക് ശിക്ഷാ നടപടിയുണ്ടെന്ന് പരിശീലനത്തിന്റെ ചുമതലക്കാരനായ സച്ചിൻ റാവു രാഹുൽ ഗാന്ധിയോട് പറഞ്ഞു. ഇതോടെ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച രാഹുൽ, സച്ചിൻ റാവുവിന്റെ നിർദേശ പ്രകാരം 10 പുഷ് അപ്പ് എടുക്കുകയായിരുന്നു. രാഹുൽ ഗാന്ധി തന്റെ സ്ഥിരം വേഷമായ വെള്ള ടീഷർട്ടും പാൻറ്സുമായിരുന്നു ധരിച്ചിരുന്നത്. രാഹുലിനൊപ്പം വൈകിയെത്തിയ ജില്ലാ അധ്യക്ഷന്മാരും പുഷ് അപ്പ് എടുത്തു.
അതേസമയം പരിശീലന ചടങ്ങിൽ ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ലക്ഷ്യം വച്ച് വോട്ട് ചോരി ആരോപണങ്ങൾ രാഹുൽ ഗാന്ധി ആവർത്തിച്ചു. മധ്യപ്രദേശ് തിരഞ്ഞെടുപ്പിലും സമാനമായ ക്രമക്കേടുകൾ നടന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.


















































