ന്യൂഡൽഹി: ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിൽ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഉമർ ഫാറൂഖിന്റെ ഭാര്യ ആഫിറ ബീബിയും അംഗമായതായി റിപ്പോർട്ട്. ചെങ്കോട്ട സ്‌ഫോടനത്തിന് ആഴ്ചകൾക്ക് മുൻപാണ് ജെയ്‌ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ‘ജമാഅത്തുൻ മുഹമിനാത്തി’ൽ ആഫിറ ബീബി അംഗമായതെന്ന് എൻഡിടിവി റിപ്പോർട്ട്‌ചെയ്തു. നിലവിൽ ജമാഅത്തുൻ മുഹമിനാത്തിന്റെ മുഖങ്ങളിലൊന്നാണ് ആഫിറ ബീബിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഉമർ ഫാറൂഖിന്റെ ഭാര്യയാണ് ആഫിറ ബീബി. ജെയ്‌ഷെയുടെ കമാൻഡറായിരുന്ന ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലാണ് ഭീകരർ സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനമോടിച്ച് കയറ്റി പുൽവാമയിൽ ആക്രമണം നടത്തിയത്. 2019 ഫെബ്രുവരി 14-ന് നടന്ന ഭീകരാക്രമണത്തിൽ 40 സൈനികരാണ് വീരമൃത്യുവരിച്ചത്. പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനായ ഉമർ ഫാറൂഖിനെ 2019-ൽ കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻസേന വധിച്ചിരുന്നു. ജമാഅത്തുൻ മുഹമിനാത്തിന്റെ ഉപദേശകസമിതി അംഗം കൂടിയാണ് ഉമർ ഫാറൂഖിന്റെ ഭാര്യ ആഫിറ ബീബി.
അതുപോലെ ജെയ്‌ഷെ സ്ഥാപകനും കൊടുംഭീകരനുമായ മസൂദ് അസറിന്റെ സഹോദരി സാദിയ അസറിനൊപ്പം ചേർന്നാണ് ആഫിറ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ ബഹാവൽപുരിലെ ജെയ്‌ഷെ ക്യാമ്പിൽവെച്ച് കൊല്ലപ്പെട്ട ഭീകരൻ യൂസഫ് അസറിന്റെ ഭാര്യയാണ് സാദിയ അസർ. ഇന്ത്യയിൽ ഭീകരവാദം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് മസൂദ് അസർ ആസൂത്രണംചെയ്യുന്ന പദ്ധതികളിൽ പ്രധാന പങ്കുവഹിക്കുന്നത് സാദിയ അസറാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് ജെയ്‌ഷെ മുഹമ്മദിന്റെ വനിതാവിഭാഗം രൂപവത്കരിക്കാൻ പോവുകയാണെന്ന് മസൂദ് അസർ പ്രഖ്യാപിച്ചത്. തുടർന്നു ഒക്ടോബർ 19-ന് വനിതാഅംഗങ്ങൾക്കായി പാക് അധീനകശ്മീരിലെ റാവൽകോട്ടിൽ ഒരു പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വനിതാ വിഭാഗത്തിന്റെ ഭീകരപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനായി സഹോദരിയെയും പിന്നീട് ആഫിറ ബീബിയെയും മസൂദ് അസർ ചുമതലപ്പെടുത്തിയത്. സ്ത്രീകളെ തീവ്രവാദ ശൃംഖലയിലേക്ക് റിക്രൂട്ട്‌ചെയ്ത് ജെയ്‌ഷെയുടെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് മസൂദ് അസർ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ജെയ്‌ഷെയിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുകയെന്നതാണ് വനിതാവിഭാഗത്തിന്റെ പ്രധാനചുമതല. ഇതിനായി സാമൂഹികപ്രവർത്തനങ്ങളുടെ മറവിലടക്കം തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഇന്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
അതേസമയെ ജമാഅത്തുൻ മുഹമിനാത്ത് കഴിഞ്ഞമാസം ഒരു ഓൺലൈൻ പരിശീലന കോഴ്‌സും ആരംഭിച്ചിരുന്നു. ധനശേഖരണവും സ്ത്രീകളുടെ റിക്രൂട്ട്‌മെന്റും ലക്ഷ്യമിട്ടാണ് ഓൺലൈൻ കോഴ്‌സ് സംഘടിപ്പിച്ചിരുന്നത്. ജെയ്‌ഷെ ഭീകരരുടെ കുടുംബാംഗങ്ങളായ സ്ത്രീകളാണ് പരിശീലന കോഴ്‌സിൽ പങ്കെടുത്തത്. കൊടുംഭീകരൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങളും ഇതിൽ പങ്കെടുത്തിയിരുന്നു. മസൂദ് അസറിന്റെ സഹോദരിമാരായ സാദിയ അസറും സമൈറ അസറും ഓൺലൈൻ ക്ലാസിൽ 40 മിനിറ്റോളം ക്ലാസെടുത്തു. ഇതിനുപുറമേ ഓൺലൈൻ കോഴ്‌സിൽ ചേർന്ന സ്ത്രീകളിൽനിന്ന് 500 പാക്കിസ്ഥാനി രൂപവീതം ശേഖരിക്കുകയും ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്.
സ്‌ഫോടകവസ്തുക്കളുമായി കഴിഞ്ഞദിവസം അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ സയീദിനും ജെയ്‌ഷെയുടെ വനിതാവിഭാഗമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഇന്ത്യയിൽ വനിതാവിഭാഗത്തിന്റെ യൂണിറ്റ് സ്ഥാപിക്കാൻ നേതൃത്വം നൽകിയിരുന്നതും ഷഹീനായിരുന്നു. ഇതിനിടെയാണ് കാറിൽനിന്ന് സ്‌ഫോടകവസ്തുക്കളുമായി ഷഹീൻ പിടിയിലായത്. ഷഹീനിന്റെ കൂട്ടാളിയുൾപെടെ രണ്ട് ഡോക്ടർമാരെ നേരത്തെ പിടികൂടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയായിരുന്നു രാജ്യത്തെ നടുക്കിയ ഡൽഹി ചെങ്കോട്ടയിലെ ചാവേറാക്രമണം.


















































