പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ വിമർശിച്ച് പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നിൽ പ്രതിഷേധ ബാനർ . “സുകുമാരൻ നായർ കട്ടപ്പ” എന്നാണ് ബാനറിലെ പരിഹാസം. കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്നു കുത്തിയെന്നും സുകുമാരൻ നായർ സമുദായത്തിന് നാണക്കേടാണെന്നും ബാനറിലുണ്ട്.
ഇന്നലെയാണ് പിണറായിയേയും സർക്കാരിനേയും അനുകൂലിച്ചുള്ള സുകുമാരൻ നായരുടെ പരാമർശമുണ്ടായത്. ഇതിനെതിരെയാണ് സമുദായത്തിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതില്‍ നയം വ്യക്തമാക്കിയാണ് എന്‍എസ് എസ് രംഗത്തെത്തിയത്. സർക്കാരിനെ എൻഎസ്എസിന് വിശ്വാസമുണ്ട്. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹഹമെന്ന് ജി സുകുമാരൻ നായർ പറഞ്ഞിരുന്നു.
സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം, അത് ചെയ്തില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിനും ബിജെപിക്കും എതിരെ അദ്ദേഹം അതി രൂക്ഷ വിമർശനമാണ് ഉയര്‍ത്തിയത്. കോൺഗ്രസിന്‍റേത് കള്ളക്കളിയാണെന്ന് സുകുമാരൻ നായർ പറഞ്ഞു. വിശ്വാസ പ്രശ്നത്തിൽ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല. ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല. ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ല. കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ലെന്നും നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.