കൊച്ചി: പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ എൻ ഐ എയുടെ പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെയായാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് എൻ ഐ എ പിടികൂടിയത്. ആയുധ പരിശീലന കേസിലാണ് അറസ്റ്റ്. പിഎഫ്ഐ തീവ്രവാദക്കേസിലെ 70-ാം പ്രതിയാണ് ഇയാൾ. പ്രതിയെ റിമാൻഡ് ചെയ്തു.
2022 മുതൽ ഒളിവിൽ പോയ മൊയ്തീൻകുട്ടിയെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിൻ്റെ ആയുധപരിശീലന വിഭാഗത്തിൻ്റെ കോ-ഓർഡിനേറ്ററായിരുന്നു മൊയ്തീൻകുട്ടി എന്നാണ് എൻഐഎ പറയുന്നത്. മുൻപ് പിഎഫ്ഐക്കെതിരേ രാജ്യവ്യാപകമായ റെയ്ഡ് നടത്തുകയും ഇതിനുപിന്നാലെ പിഎഫ്ഐയെ നിരോധിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മൊയ്തീൻകുട്ടി വിദേശത്തേക്ക് കടന്നത്. മൊയ്തീൻകുട്ടി നേരത്തെ കൈവെട്ട്‌കേസിലും പ്രതിചേർക്കപ്പെട്ടയാളാണെന്ന് എൻഐഎ നൽകുന്ന വിവരം. ഇയാളെ എൻഐഎ സംഘം വിശദമായി ചോദ്യംചെയ്യും.















































