കോഴിക്കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയെ തഞ്ചാവൂരിൽ കുറുവ സംഘം താമസിക്കുന്ന സ്ഥലത്ത് നിന്ന് സാഹസികമായി കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പൊലീസ്. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള ബാലാജിയെയാണ് പിടികൂടിയത്. തിരുട്ട് ഗ്രാമത്തിനടുത്ത് കുറുവ സംഘം താമസിക്കുന്ന തഞ്ചാവൂർ അയ്യാപേട്ടലിംഗ കടിമേടു കോളനിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
വലിയ ചെറുത്തുനിൽപ്പുണ്ടായെങ്കിലും അയ്യാംപേട്ട ലോക്കൽ പൊലീസിന്റെ കൂടി സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ്നാട്ടിൽ കളവ്, വധശ്രമം ഉൾപ്പെടെ അഞ്ചോളം കേസിലെ പ്രതിയാണ് ബാലാജി. നിരവധി കളവു കേസുകളിൽ പ്രതിയായ കുറുവ സംഘത്തിലെ മുരുകേശന്റെ മകനാണ് ഇയാൾ.
കുറച്ച് കാലം മുൻപാണ് മുരുകേശൻ മരിച്ചത്. കോഴിക്കോട് ബന്ധുവിന്റെ വീട്ടിൽ വന്ന് താമസിക്കുന്നതിനിടയിൽ 13കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനു ശേഷം പ്രതി തമിഴ്നാട്ടിലേക്ക് കടന്നു.















































