പാലക്കാട്: യുവാവിനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകൻ സന്തോഷിനെയാണ് (42) ഇന്നലെ രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സന്തോഷിനെ മൂങ്കിൽമട സ്വദേശിയായ യുവാവ് വീട്ടിൽ കയറി മർദിച്ചു കൊലപ്പെടുത്തിയെന്നാണു പോലീസ് പറയുന്നത്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: അവിവാഹിതനായ സന്തോഷിന് വിവാഹിതയായ ഒരു യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. ഇതിനിടെ ഇന്നലെ രാത്രി യുവതിയാണു പോലീസ് സ്റ്റേഷനിൽ എത്തി സന്തോഷിനെ മർദിച്ച വിവരം അറിയിച്ചത്. തന്റെ ഭർത്താവ് സന്തോഷിനെ മർദിച്ചതായി പറഞ്ഞെന്നും ചെന്നു നോക്കിയപ്പേൾ അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടെന്നുമാണു യുവതി പോലീസിനോട് പറഞ്ഞത്. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സന്തോഷിനെ വീടിനകത്തു തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സന്തോഷിന്റെ നെറ്റിയിൽ മർദനമേറ്റതിന്റെ പാടുണ്ട്. ടിവിയിൽ കണക്ട് ചെയ്യുന്ന കേബിളും മൃതദേഹത്തിനു സമീപത്തായി കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ ഭർത്താവ് മൂങ്കിൽമട സ്വദേശി ആറുച്ചാമിയെ (45) പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു വരികയാണ്. ചിറ്റൂർ ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.