തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100ൽ അധികം സീറ്റുകൾ നേടുമെന്നും തോറ്റുകഴിയുമ്പോൾ പിണറായി വിജയൻ 110 സ്പീഡില്‍ കണ്ടംവഴി ഓടുമെന്നുംപ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമസ്തയടക്കമുള്ള സമുദായ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്നും ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയേണ്ട ആളല്ല പ്രതിപക്ഷ നേതാവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു സമുദായ സംഘടനകളുടെയും ആഭ്യന്തരകാര്യങ്ങളിൽ ഞങ്ങൾ ഇടപെടാറില്ല. കാരണം ഞങ്ങൾക്ക് വേറെ പണിയുണ്ട്.
ഈ കുറ്റം പറയുന്നവർക്ക് പരസ്പരം പഴിചാരാം, ഒത്തുചേരാം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. അത്തരം കാര്യങ്ങളിലെല്ലാം കേറി അഭിപ്രായം പറയേണ്ട ആവശ്യമെന്താണ്? അങ്ങനെ അഭിപ്രായം പറയേണ്ടവരല്ല രാഷ്ട്രീയ നേതാക്കൾ. പ്രതിപക്ഷ നേതാവിന്റെ ജോലി അതല്ല.’ അദ്ദേഹം വ്യക്തമാക്കി. ‘എൻഎസ്എസിലോ എസ്എൻഡിപിയിലോ സമസ്തയിലോ എന്തെങ്കിലും തീരുമാനം എടുത്താൽ നിങ്ങൾ ഉടനെ എന്റെയടുത്തേക്ക് വരും, അതിലൊന്നും അഭിപ്രായം പറയേണ്ട ആളല്ല ഞാൻ. സൂര്യന് കീഴിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും, ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രതികരണം നടത്തേണ്ട ആളല്ല പ്രതിപക്ഷ നേതാവ്. ഓരോ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങൾ അവർ നോക്കിക്കോളും, അവിടെയുള്ള പ്രശ്‌നങ്ങൾ അവർ തന്നെ പരിഹരിച്ചോളും.’ അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് ഇപ്പോൾ ന്യൂനപക്ഷ പ്രീണനം കഴിഞ്ഞ് ഭൂരിപക്ഷ പ്രീണനത്തിന് ഇറങ്ങിയിരിക്കുകയാണെന്നും നിലവിൽ രണ്ടുകൂട്ടരും ഇല്ലാതായ അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘എന്താണ് പറയുന്നത്, എന്താണ് പ്രവർത്തിക്കുന്നത്, പണ്ട് എന്താണ് പറഞ്ഞത് എന്നതൊക്കെ മറന്ന പോലെയാണ്. അല്ലെങ്കിൽ മറന്നതായി അഭിനയിക്കുകയാണ് ഇടതുപക്ഷം.’ അദ്ദേഹം ആരോപിച്ചു.





















































