കണ്ണൂർ: കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയ്ക്കിടെ ഗണഗീതം പാടിയത് നിർത്തിച്ച് സിപിഎം പ്രവർത്തകർ. തൃശ്ശൂരിൽ നിന്നുള്ള ഗായകസംഘമാണ് ഗണഗീതം പാടിയത്.
‘പരമ പവിത്രമതാമീ മണ്ണിൽ ‘ എന്നുതുടങ്ങുന്ന ഗാനമാണ് സംഘം ആലപിച്ചത്. പാട്ടുതുടങ്ങിയ ഉടൻ സിപിഎം പ്രവർത്തകർ സ്റ്റേജില്ക്ക് കയറി. അതോടെ ഉന്തും തള്ളുമായി. അങ്ങനെ പാട്ട് നിർത്തുകയാണുണ്ടായത്. ഗാനമേളയ്ക്കിടെ സംഘപരിവാർ വേദികളിൽ ആലപിക്കാറുള്ള ഗണഗീതം പാടിയതാണ് തർക്കത്തിന് കാരണം. ഇതോടെ സിപിഎം പ്രവർത്തകർ സ്റ്റേജിൽ കയറി പാട്ട് തടയുകയും പാടുന്നത് നിർത്തിപ്പിക്കുകയും ചെയ്തു. ക്ഷേത്ര സംഘാടക സമിതിയിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകർക്ക് മുൻകൈയുള്ളതിനാൽ ഇത് വലിയ പ്രതിഷേധത്തിന് വഴിമാറി. പാട്ട് തടയാൻ ശ്രമിച്ച സിപിഎം പ്രവർത്തകരെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ മർദ്ദിക്കാൻ ശ്രമിച്ചുവെന്ന് ആരോപണം.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മർദനത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ഇന്ന് വൈകിട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ഇരുവിഭാഗവും പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം നാട്ടുകാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കണ്ണൂരിലെ ക്ഷേത്രോത്സവ വേദികളിൽ ഇത്തരം ഗണഗീതങ്ങൾ ആലപിക്കുന്നത് മുൻപും വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്. സദസ്സിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ചാണ് ഗാനം ആലപിച്ചതെന്ന് ഗായകസംഘം വിശദീകരിച്ചു.















































