യെമൻ: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട തുടർ ചർച്ചയ്ക്ക് പ്രതിനിധികളെ അയക്കണമെന്ന ആക്ഷൻ കൗൺസിലിന്റെ ആവശ്യം തള്ളി കേന്ദ്രം. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാറിൻ്റെ അടക്കം ആറംഗ മധ്യസ്ഥ സംഘത്തെ അയക്കണമെന്ന ആക്ഷൻ കൗൺസിൽ നിർദ്ദേശമാണ് കേന്ദ്ര സർക്കാർ തള്ളിയത്. ചർച്ച കുടുംബങ്ങൾക്കിടയിലാണ് നടക്കുന്നതെന്നും അതിനാൽ ആരെയും അയക്കാനാവില്ലെന്നുമാണ് കേന്ദ്ര സർക്കാറിൻറെ വാദം.
ഒരിടത്ത് കേന്ദ്രം കടുംപിടുത്തം തുടരുമ്പോൾ മറുസൈഡിൽ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിൻറെ പേരിൽ തർക്കം കടുക്കുകയാണ്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിക്കുന്നത്. എന്നാൽ, ഇത്തരം കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളുടെ പ്രതികരണം.
അതിനിടെ, വധശിക്ഷ റദ്ദായെന്ന പ്രചാരണങ്ങൾക്കെതിരെ ഇവാഞ്ചലിസ്റ്റ് നേതാവ് ഡോ. കെഎ പോളും രംഗത്തെത്തിയിരുന്നു. വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിൽ കാന്തപുരം മാപ്പ് പറയണമെന്നായിരുന്നു കെ എ പോളിൻറെ ആവശ്യം. 2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൌരൻ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്.
തലാഖ് നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ കോടതിയിൽ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു. പിന്നാലെ മറ്റൊരിടത്തു ജോലിക്കു കയറിയ നിമിഷപ്രിയ അവിടെ നിന്നും അറസ്റ്റിലാവുകയായിരുന്നു.