അങ്കമാലി: വാഹനപരിശോധനയ്ക്കിടെ നേപ്പാൾ സ്വദേശികൾ പോലീസിനെ മർദിച്ചു. നേപ്പാൾ സ്വദേശികളായ ഗീത, സുമൻ എന്നിവരാണ് പോലീസിനെ ആക്രമിച്ചത്. ഇവർ പോലീസ് ഉദ്യോഗസ്ഥരെ മർദിക്കുകയും കടിക്കുകയും ചെയ്തു. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു.വാഹനപരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തിൽ വന്ന സ്ത്രീയേയും പുരുഷനേയും പോലീസ് പിടികൂടുകയായിരുന്നു.
ഇവരുടെ മൊബൈൽ ഫോൺ പരിശോധിക്കുമ്പോൾ സ്ത്രീ എസ്ഐയുടെ മൂക്കിനിടിക്കുകയായിരുന്നു. കയ്യാങ്കളിയായതോടെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് ജീപ്പിൽ കയറ്റി. എന്നാൽ രണ്ടുപേരുടേയും പരാക്രമം അവിടംകൊണ്ടും തീർന്നില്ല.
ഇരുവരുമായി പോലീസ് വാഹനം നീങ്ങിത്തുടങ്ങുമ്പോൾ ഇവർ ഇതിനുള്ളിലുണ്ടായിരുന്ന മറ്റുപോലീസുകാരെ മാന്തുകയും കടിക്കുകയും ചെയ്തു. കൂടാതെ ജീപ്പിനുള്ളിൽനിന്ന് ചാടാനും ശ്രമിച്ചു. കൂടുതൽ പോലീസെത്തിയശേഷം രണ്ടുപേരേയും ആശുപത്രിയിലേക്ക് മാറ്റി.