ന്യൂഡൽഹി: പാക്കിസ്ഥാന്റെ ആണവായുധങ്ങൾ യുഎസിന്റെ നിയന്ത്രണത്തിലാണെന്നും മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫും യുഎസും തമ്മിലുണ്ടായിരുന്ന ബന്ധത്തേക്കുറിച്ചും നിർണായക വെളിപ്പെടുത്തലുകൾ നടത്തി മുൻ സിഐഎ ഉദ്യോഗസ്ഥൻ. ജോൺ കിരിയാക്കോ. പാക്കിസ്ഥാന്റെ ആണവായുധങ്ങളുടെ നിയന്ത്രണം യുഎസിന് കൈമാറിയത് മുഷറഫിന്റെ കാലത്തായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. ആണവായുധങ്ങളുടെ നിയന്ത്രണം ഭീകരർക്ക് ലഭിക്കാതിരിക്കാനാണ് ഈ നീക്കം നടത്തിയിരുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. 2002-ൽ താൻ പാക്കിസ്ഥാനിൽ ജോലി ചെയ്യുന്ന സമയത്ത്, പാക് ആണവായുധ ശേഖരം പെന്റഗണാണ് നിയന്ത്രിച്ചിരുന്നതെന്ന് അനൗദ്യോഗികമായി തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
അതേസമയം ഭീകരവാദത്തിന്റെ കാര്യത്തിൽ മുഷറഫിന് ഇരട്ട നയമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. സൈന്യത്തെയും തീവ്രവാദികളെയും സന്തോഷിപ്പിക്കുന്നതിനായി, ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ അമേരിക്കയുമായി സഹകരിക്കുന്നതായി നടിക്കുകയും അതേസമയംതന്നെ ഇന്ത്യയ്ക്കെതിരെ ഭീകരപ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്ന രീതിയായിരുന്നു മുഷറഫിനുണ്ടായിരുന്നത്. ഒരുവശത്ത് യു.എസിനൊപ്പം അൽ ഖായിദ യ്‌ക്കെതിരെ നടപടിയെടുക്കുകയും ഇന്ത്യയിൽ ഭീകരവാദം വളർത്താൻ ശ്രമിക്കുകയും ചെയ്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
അതുപോലെ മുഷറഫിന്റെ സഹകരണമാണ് യുഎസിന് കാര്യങ്ങൾ എളുപ്പമാക്കിയത്. ‘നമ്മൾ ഏകാധിപതികളോടൊപ്പം പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. കാരണം അപ്പോൾ പൊതുജനാഭിപ്രായത്തെക്കുറിച്ചോ മാധ്യമങ്ങളെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ല,’ കിരിയാക്കോ പറഞ്ഞു. സൈനികമായും സാമ്പത്തിക സഹായങ്ങളുമായി ദശലക്ഷക്കണക്കിന് ഡോളറാണ് യുഎസ് പാക്കിസ്ഥാന് ആ സമയത്ത് നൽകിയിരുന്നത്. മുഷറഫുമായി ആഴ്ചയിൽ പലതവണ കൂടിക്കാഴ്ച നടത്തുകയും യുഎസിന് ആവശ്യമുള്ളതെല്ലാം ചെയ്യാൻ അദ്ദേഹം അനുവദിക്കുകയും ചെയ്തിരുന്നുവെന്നും കിരിയാക്കോ കൂട്ടിച്ചേർത്തു.
ഇതിനിടെ പാക് ആണവായുധങ്ങളുടെ സ്രഷ്ടാവായ എ.ക്യു. ഖാനെ വധിക്കാൻ യുഎസ് പദ്ധതിയിട്ടിരുന്നു. എന്നാൽ സൗദി ഗവൺമെന്റിന്റെ നേരിട്ടുള്ള ഇടപെടൽ മൂലം യു.എസ്. അതിൽ നിന്ന് പിന്മാറി. എ.ക്യു. ഖാനെതിരായ നീക്കം നയതന്ത്ര പരാജയമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം 2001-ലെ പാർലമെന്റ് ആക്രമണത്തിനും 2008-ലെ മുംബൈ ഭീകരാക്രമണങ്ങൾക്കും ശേഷം ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് യു.എസ്. പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. ഇന്ത്യയുടെ ഈ നയത്തെ സിഐഎ ‘തന്ത്രപരമായ ക്ഷമ’ എന്നാണ് അന്നു വിശേഷിപ്പിച്ചത്. തിരിച്ചടിക്കാൻ എല്ലാ അവകാശവുമുണ്ടായിരുന്നിട്ടും അത് ചെയ്യാതിരുന്നത് വളരെ പക്വമായ വിദേശനയമാണെന്ന് വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥർ ആ സമയത്ത് അഭിപ്രായപ്പെട്ടിരുന്നതായി കിരിയാക്കോ ഓർമ്മിച്ചു. ഇന്ത്യയുടെ സംയമനം ഒരു ആണവയുദ്ധം ഉണ്ടാകുന്നതിൽ നിന്ന് ലോകത്തെ രക്ഷിച്ചു. എന്നാൽ തന്ത്രപരമായ ഇന്ത്യയുടെ ക്ഷമയെ ബലഹീനതയായി തെറ്റിദ്ധരിക്കാൻ ഇടയാക്കി. അതിനാൽ അവർ പ്രതികരിക്കേണ്ടതുണ്ടായിരുന്നുവെന്നും കിരിയാക്കോ പറയുന്നു.

















































