കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ തുറന്നു. 13 ഷട്ടറുകൾ 10 സെ.മീ. വീതമാണ് നിലവിൽ ഉയർത്തിയത്. സെക്കൻഡിൽ 250 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് 136.15 അടിയിലെത്തിയതോടെയാണ് ഷട്ടറുകൾ തുറന്നത്.
റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കാൻ ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. ജലനിരപ്പ് രാത്രി 136 അടിയിലെത്തിയാലും സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്നാടിനോട് ആവശ്യപ്പെട്ടതിനാലാണ് ഷട്ടർ തുറന്നത്. അതേസമയം നിലവിൽ സെക്കൻഡിൽ 3867 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് സെക്കൻഡിൽ 2117 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ സെക്കൻഡിൽ 1500 ഘനയടിക്കും 2000 ഘനയടിക്കും ഇടയിൽ വെള്ളം മാത്രമേ സ്പിൽവേ ഷട്ടറുകൾ വഴി പുറത്തേക്ക് ഒഴുക്കേണ്ടി വരികയുള്ളു. അതിനാൽതന്നെ ആശങ്കയ്ക്ക് വകയില്ലെന്ന് അധികൃതർ അറിയിച്ചു.