ചെന്നൈ: തമിഴ്നാട്ടിൽ നവജാതശിശുവിനെ അമ്മ ടെറസിൽ നിന്ന് കുറ്റിക്കാട്ടിലേക്ക് എറിഞ്ഞുകൊന്നു. ചെന്നൈ നീലാങ്കരയിലാണ് 27കാരിയായ അമ്മ 45 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇരട്ടക്കുട്ടികളിൽ ഒരു പെൺകുഞ്ഞിനെയാണ് യുവതി കൊന്നത്. കൂടാതെ കുഞ്ഞിനെ കൊന്ന വിവരം യുവതി വീട്ടുകാരിൽ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ യുവതിയുടെ ഭർത്താവും കുടുംബവും പോലീസിൽ പരാതി നൽകി. പിന്നാലെ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം അടുത്തുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തിയത്.
അതേസമയം തൂക്കക്കുറവുള്ള കുട്ടിക്ക് അസുഖങ്ങളുണ്ടെന്നായിരുന്നു യുവതി കരുതിയിരുന്നത്. മറ്റൊരു സ്ഥലത്ത് ജോലിയായിരുന്ന ഭർത്താവ് ഇടയ്ക്കിടെ വന്ന് പോകാറാണ് പതിവ്. സംഭവ ബിവസം വീട്ടിലെത്തിയ ഭർത്താവ് കുഞ്ഞിനെ കാണാതെ തിരക്കിയതോടെയാണ് ഇരട്ടകളിൽ ഒരു കുട്ടിയെ കാണാനില്ലെന്നത് ശ്രദ്ധയിൽപെടുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ചോദ്യം ചെയ്യലിൽ താൻ വീടിൻറെ ടെറസിൽ നിന്നും കുഞ്ഞിനെ കുറ്റിക്കാട്ടിലേക്ക് എറിഞ്ഞതായി യുവതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. അന്വേഷണത്തിൽ വീടിനോട് ചേർന്ന കുറ്റിക്കാടിനടുത്താണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇടനെ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
ഇരട്ടക്കുട്ടികളിൽ ഒരു കുഞ്ഞിന് രണ്ടരക്കിലോയിൽ അധികം ഭാരം ഉണ്ടായിരുന്നു. കൊല്ലപ്പെട്ട കുഞ്ഞിന് ഒന്നര കിലോയിൽ താഴെ ആയിരുന്നു ഭാരം. ഇതിലെ മനോവിഷമം കാരണം ആണ് കുഞ്ഞിനെ കൊന്നതെന്നാണ് അമ്മ പോലീസിനു നൽകിയ മൊഴി. യുവതി പ്രസവാനന്തരമുള്ള പോസ്റ്റ്പാർട്ടം ഡിപ്രഷനിലായിരുന്നുവെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി ഗവൺമെന്റ് റോയപ്പേട്ട ആശുപത്രിയിലേക്ക് മാറ്റി.