കാസർകോട്: വിചാരണ കൂടാതെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയ മഞ്ചേശ്വരം കോഴക്കേസിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സർക്കാർ സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് നടപടി. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ കോഴ നൽകിയെന്നാണ് കേസ്.
സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതോടെ ഈ കേസിൽ സിപിഎം- ബിജെപി ഒത്തുകളി ആരോപണം ഉയർന്ന സാഹചര്യത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം- ആർഎസ്എസ് ഡീൽ എന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഏറെ കോളിളക്കമുണ്ടാക്കിയ മഞ്ചേശ്വരം കോഴക്കേസിൽ സുരേന്ദ്രൻ അടക്കമുള്ള എല്ലാ പ്രതികളെയും കാസർകോട് ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. സുരേന്ദ്രൻറെ വിടുതൽ ഹർജി പരിഗണിച്ച് പ്രതികൾക്ക് മേൽ ചുമത്തിയ വിവിധ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ സംഘത്തിൻറെയും പ്രൊസിക്യൂഷൻറെയും ഭാഗത്തുണ്ടായ ഗുരുതര വീഴ്ചകളും വിധിപ്പകർപ്പിൽ അക്കമിട്ട് വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഒരു വർഷത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നാണ് സിആർപിസി വ്യവസ്ഥ ചെയ്യുന്നതെങ്കിലും 2021 മാർച്ച് 21 ന് നടന്ന സംഭവത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത് 2023 ഒക്ടോബർ ഒന്നിനായിരുന്നു. പരമാവധി ഒരു വർഷത്തെ തടവ് ശിക്ഷയുളള കുറ്റത്തിൽ ഒരു വർഷത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കണമെന്ന പ്രാഥമിക കാര്യം അന്വേഷണ സംഘവും പ്രൊസിക്യൂഷനും പാലിച്ചില്ല.
പിന്നീട് ഇടക്കാല കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും അന്തിമ കുറ്റപത്രത്തിൽ ഇക്കാര്യം ഉണ്ടായിരുന്നില്ല. അത് കോടതിയെ അറിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കേസ് രജിസ്റ്റർ ചെയ്തത് തന്നെ സംഭവം നടന്ന് 78 ദിവസങ്ങൾക്ക് ശേഷമാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.