തൃശൂർ: കൊടുങ്ങല്ലൂരിൽ യുവാവിന് നേരെ അജ്ഞാതരുടെ അതിക്രൂരമായ ആക്രമണം. ആലപ്പുഴ തുറവൂർ സ്വദേശിയായ സുദർശനനാണ് അജ്ഞാതരുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. സുദർശനന്റെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയിൽ കണ്ടെത്തി. ഇയാളെ പരുക്കേറ്റ നിലയിൽ കൊടുങ്ങല്ലൂരിലാണ് കണ്ടെത്തിയത്.
അതേസമയം അജ്ഞാതർ നടത്തിയ ആക്രമണത്തിൽ വയറിന് പുറത്തും മാരകമായി പരുക്കേറ്റിട്ടുണ്ട്. അജ്ഞാതർ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചതോടെ ഇതു കൂട്ടിച്ചേർക്കാൻ സാധിക്കില്ലെന്നും അതിനാൽ ചികിത്സയുടെ ഭാഗമായി നീക്കം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത കൊടുങ്ങല്ലൂർ പോലീസാണ് യുവാവിനെ തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരം അറിയിച്ചത്. സുദർശനന് നേരിടേണ്ടി വന്നത് മനുഷ്യത്വ രഹിതമായ പീഡനമെന്നും ആലപ്പുഴ സ്വദേശികളായ ചിലരെ സംശയമുണ്ടെന്നും അനുജൻ മുരുകൻ പറഞ്ഞു.
ഒരു കൊലപാതകമടക്കം ഒമ്പത് കേസുകളിൽ പ്രതിയാണ് സുദർശനൻ. സ്ത്രീകളെ ശല്യം ചെയ്തതടക്കമുള്ള പരാതികൾ ഇയാൾക്കെതിരെയുണ്ട്. സുദർശനനും കുടുംബവും ബിജെപി/ ആർഎസ്എസ് പ്രവർത്തകരാണ്. എസ്ഡിപിഐകാരാണ് ആക്രമിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. 2013-ൽ ചേർത്തല കുത്തിയതോട് എസ്ഡിപിഐ പ്രവർത്തകനായിരുന്ന മുനീർ കൊലപാതക കേസിലെ ഒന്നും രണ്ടും പ്രതികളാണ് സുദർശനനും സഹോദരനും മുരുകനും. എന്നാലിത് രാഷ്ട്രീയ കൊലപാതകമല്ലായിരുന്നു. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു മുനീർ കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.














































