ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്ത വൈക്കം നിയമസഭാ മണ്ഡലത്തിലെ വാർഡിലെ റോഡിന് അനുവദിച്ച ഫണ്ട് എംഎൽഎ പിൻവലിച്ച സികെ ആശയുടെ നടപടി വിവാദത്തിൽ. വൈക്കം നഗരസഭയിലെ 23ാം വാർഡായ താലൂക്ക് ഹോസ്പിറ്റൽ ഭാഗത്തെ റോഡിന് അനുവദിച്ച ഫണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിനു തൊട്ടു പിന്നാലെ എംഎൽഎ പിൻവലിച്ചത്. വൈക്കം താലൂക്ക് ഹോസ്പിറ്റൽ ഭാഗത്തെ വയനവേലി റോഡ് പുനർനിർമാണത്തിന് എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച 15 ലക്ഷം രൂപയാണ് സിപിഐയുടെ എംഎൽഎയായ സികെ ആശ പിൻവലിച്ചത്.
ഫണ്ട് പിൻവലിക്കണമെന്ന എംഎൽഎയുടെ നിർദേശത്തെത്തുടർന്ന് നടപടി സ്വീകരിക്കണമെന്ന് കോട്ടയം ജില്ല കലക്ടർ വൈക്കം നഗരസഭാ സെക്രട്ടറിക്കു കത്തു നൽകിയതോടെയാണ് സംഭവം വിവാദത്തിലായത്. എന്നാൽ എസ്റ്റിമേറ്റ് ലഭിക്കാത്തതിനാലാണു നടപടിയെന്നാണ് വൈക്കം എംഎൽഎയുടെ വിശദീകരണം. ലാപ്‌സാകാതെ സമയബന്ധിതമായി വർക്കുകൾ പൂർത്തീകരിക്കുന്നതിനു വേണ്ടിയാണ് ഫണ്ട് പിൻവലിച്ചതെന്നും എംഎൽഎ ഫണ്ട് പരമാവധി ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തതെന്നും സി.കെ. ആശ വിശദീകരിക്കുന്നു.
അതേസമയം കഴിഞ്ഞ ജൂലൈ 18നാണ് റോഡ് നവീകരണത്തിന് ഫണ്ടിൽനിന്നു തുക അനുവദിക്കാൻ എംഎൽഎ സികെ ആശ ശുപാർശ നൽകിയത്. ജൂലൈ 29ന് എസ്റ്റിമേറ്റ് ലഭ്യമാക്കാൻ നഗരസഭാ സെക്രട്ടറിക്കു നിർദേശം നൽകി. എന്നാൽ ഈ മാസം 12ന് ഈ പ്രവൃത്തി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ കലക്ടർക്കു കത്തു നൽകുകയായിരുന്നു എംഎൽഎ.
ഫണ്ട് അനുവദിച്ച സമയത്ത് എംഎൽഎയെ അഭിനന്ദിച്ച് സ്ഥലത്ത് ഫ്ലെക്സ് ബോർഡുകളടക്കം വച്ചിരുന്നു. എന്നാൽ മാസങ്ങൾക്കിപ്പുറം വാഗ്ദാനം പിൻവലിച്ച സികെ ആശയുടെ നടപടി വലിയ വിമർശനത്തിനാണ് ഇടയാക്കിയത്. പ്രത്യേകിച്ചും തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വാർഡ് ഇടത് പക്ഷത്തിന് നഷ്ടമായ സാഹചര്യത്തിൽ. കൊട്ടിഘോഷിച്ച്ഫ്ലെക്സടിച്ച് ആഘോഷിച്ച എംഎൽഎയുടെ ഫണ്ട് വിതരണമാണ് മാസങ്ങൾക്കിപ്പുറം വെറും വാക്കായത്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ വൈക്കം നഗരസഭയിലെ 23ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി സോണി സണ്ണിയാണ് ജയിച്ചത്. എൽഡിഎഫിന്റെ സിറ്റിങ് വാർഡ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ഇതാണു ഫണ്ട് പിൻവലിക്കാൻ കാരണമെന്നാണു കോൺഗ്രസ് ആരോപിക്കുന്നത്. 4 വർഷത്തിലേറെയായി കുണ്ടും കുഴിയുമായി കിടക്കുകയാണ് ഈ റോഡ്. വെള്ളക്കെട്ട് ഉണ്ടാകുന്ന റോഡ് ഉയർത്തി നിർമിക്കുന്നതിനു കൂടിയാണ് എംഎൽഎ ഫണ്ടിൽ നിന്ന് തുക അനുവദിച്ചത്. എസ്റ്റിമേറ്റ് അടക്കം പൂർത്തിയാക്കി നഗരസഭ നൽകിയിരുന്നതായി കോൺഗ്രസ് കൗൺസിലർ സോണി സണ്ണി പറയുന്നു.
















































