പുല്ലുകുളങ്ങര: ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനു തലേനാൾ അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു, വെട്ടേറ്റ അമ്മ ഗുരുതരാവസ്ഥയിൽ. മകനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നവജിത്ത് (30) ആണു പിതാവ് നടരാജനെ (63) വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ അമ്മ സിന്ധുവിനെ (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8.30ന് ആയിരുന്നു സംഭവം. മാതാപിതാക്കളുമായുണ്ടായ തർക്കത്തെത്തുടർന്ന് നവജിത്ത് ഇരുവരെയും വെട്ടുകത്തികൊണ്ടു വെട്ടുകയായിരുന്നു. നിലവിളി കേട്ടു പ്രദേശവാസികൾ എത്തിയപ്പോൾ നവജിത്ത് ചോരപുരണ്ട വെട്ടുകത്തിയുമായി വീടിനു മുകളിൽ നിലയുറപ്പിച്ച പ്രതിയെ. തുടർന്ന് പോലീസെത്തി സാഹസികമായി കയറുപയോഗിച്ച് വരിഞ്ഞുമുറുക്കിയാണ് പ്രതിയെ കീഴടക്കിയത്. അലറിക്കരച്ചിൽ കേട്ട് വീട്ടിനുള്ളിൽ പ്രവേശിച്ച നാട്ടുകാർ കണ്ടത് നടരാജനും സിന്ധുവും രക്തം വാർന്നുകിടക്കുന്നതാണ്. പ്രദേശവാസികൾ ഉടൻതന്നെ ആംബുലൻസിൽ ഇരുവരെയും ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് മാവേലിക്കര സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നടരാജൻ മരിച്ചു.
അതേസമയം നവജിത്തിന്റെ ഭാര്യയെ പ്രസവത്തിനായി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാനിരിക്കുമ്പോഴാണു പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. മാവേലിക്കര കോടതിയിലെ അഭിഭാഷകനാണ് നവജിത്ത്. കൊലപാതകം നടക്കുമ്പോൾ സഹോദരങ്ങളായ നിധിൻരാജ്, നിധിമോൾ എന്നിവർ സ്ഥലത്ത് ഉണ്ടായിരുന്നില്ല.
സാമ്പത്തികമായി ഉയർന്നനിലയിലാണു കുടുംബമെന്നും സാമ്പത്തിക പ്രതിസന്ധിയൊന്നും ഇല്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. രക്ഷിതാക്കളും മകനും തമ്മിലുള്ള കുടുംബപ്രശ്നങ്ങളാകാം അക്രമത്തിനു പിന്നിലെന്നു പ്രദേശവാസികൾ പറയുന്നു. സ്ഥലത്തെത്തിയ പോലീസ് കയർ ഉപയോഗിച്ച് പ്രതിയെ വരിഞ്ഞു മുറുക്കി കീഴ്‍പ്പെടുത്തി. മകൻ പിതാവിനെയും മാതാവിനെയും വെട്ടിപ്പരുക്കേൽപിച്ച വിവരം അറിഞ്ഞു പ്രദേശത്ത് വൻജനക്കൂട്ടം തടിച്ചുകൂടി. പ്രതിക്കെതിരെ പാഞ്ഞടുത്ത നാട്ടുകാരെ ശാന്തരാക്കാൻ പോലീസ് പാടുപെട്ടു. നാട്ടുകാർ അക്രമാസക്തരായയോടെ വീടിനു പിൻവശത്തെ വാതിലിലൂടെയാണ് പോലീസ് പ്രതിയെ കൊണ്ടുപോയത്.
















































