കൊച്ചി: കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിനെ കൊലപ്പെടുത്തിയത് എനർജി ഡ്രിങ്കിൽ കളനാശിനി കലക്കിക്കൊടുത്തെന്നു കണ്ടെത്തൽ. പെൺസുഹൃത്തായ അഥീനയുടെ വീട്ടിൽനിന്ന് എനർജി ഡ്രിങ്കിന്റെ കാലി കാനുകൾ കണ്ടെടുത്തതോടെയാണ് എനർജി ഡ്രിങ്കിൽ കളനാശിനി കലക്കി നൽകുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയത്. കൂടാതെ കൃത്യം നടന്ന ദിവസം അൻസിലിനെ വീട്ടിലേക്ക് വരുത്താൻ നിരന്തരം അഥീന ഫോൺ വിളിച്ചിരുന്നു എന്നും പോലീസ് കണ്ടെത്തി.
ടിപ്പർ ഡ്രൈവറായ അൻസിലും (38) അഥീന (30)യും തമ്മിൽ ഏറെ നാളായി അടുപ്പമുണ്ടായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് അൻസിൽ. അടുപ്പത്തിനിടെ അഥീനയെ സംശയിച്ചു തുടങ്ങിയതോടെ അൻസിൽ ഉപദ്രവമാരംഭിച്ചു. ഇതോടെ അഥീന പോലീസിനെ സമീപിച്ചു. കേസായതോടെ പണം വാഗ്ദാനം ചെയ്ത് ഒതുക്കാനും അൻസിൽ ശ്രമിച്ചു. പിന്നീടു കോടതിയിൽ അഥീന മൊഴിമാറ്റിയതോടെ കേസ് റദ്ദായെങ്കിലും അൻസിൽ പണം നൽകിയില്ല.
ഇതിനിടെ പലപ്പോഴായി മൂന്നുലക്ഷം രൂപ അഥീനയിൽനിന്നു കൈപ്പറ്റുകയും ചെയ്തു. കൂടാതെ ഉപദ്രവം വർധിച്ചതോടെ ബന്ധത്തിൽനിന്നു പിന്മാറാൻ അഥീന ശ്രമിച്ചെങ്കിലും അൻസിൽ തയാറായില്ല. പിന്നെയാണ് അൻസിലിനെ കൊലപ്പെടുത്താൻ അഥീന തീരുമാനമെടുത്തതെന്നാണ് പോലീസ് പറയുന്നത്.
ഇതിനായി മാസങ്ങളായി പദ്ധതി ആസൂത്രണം ചെയ്തു. കോതമംഗലത്തുനിന്നു ഗൂഗിൾ പേ വഴി പണം നൽകി കളനാശിനി അഥീന വാങ്ങി. പിന്നീട് ജൂലൈ 29ന് അഥീന പലതവണ അൻസിലിനെ വിളിച്ചിരുന്നു. ഫോൺ എടുക്കാൻ തയാറായില്ലെന്നു മാത്രമല്ല അഥീനയുടെ നമ്പർ ബ്ലോക് ചെയ്യുകയും ചെയ്തു. തുടർന്ന് അഥീന ഒരു സുഹൃത്തിനെ വിളിച്ച് കോൺഫറൻസ് കോൾ വഴി അൻസിലിനോട് സംസാരിക്കുകയും വീട്ടിലേക്ക് വിളിക്കുകയും ചെയ്തു.
ജൂലൈ 30ന് പുലർച്ചെ നാലിന് വീട്ടിലെത്തിയ അൻസിലിന് അഥീന എനർജി ഡ്രിങ്കിൽ കളനാശിനി കലക്കി നൽകി. അരമണിക്കൂറിനകം കുഴഞ്ഞുവീണ അൻസിൽ പോലീസിനെ ഫോണിൽ വിളിച്ചു. ഇതുകണ്ട അഥീന ഫോൺ വാങ്ങി തൊട്ടടുത്ത പൊന്തക്കാട്ടിലേക്ക് എറിഞ്ഞു. പിന്നീട് പോലീസിനെയും അൻസിലിന്റെ ബന്ധുക്കളെയും അഥീന തന്നെ വിളിച്ചു. ബന്ധുക്കളെത്തിയാണ് അൻസിലിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലേക്ക് പോകുംവഴി ‘അവൾ എന്നെ ചതിച്ചു’ എന്ന് അൻസിൽ പറഞ്ഞതാണ് മരണമൊഴി. കളനാശിനി വാങ്ങിയ കടയിലും വീട്ടിലും എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായതോടെ അഥീനയെ ഇന്നു വീണ്ടും റിമാൻഡ് ചെയ്തു.