കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ കുടുംബ സംഗമത്തിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായ പിവി അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയവരെ പുറത്താക്കി മുസ്ലിം ലീഗ്. തിരുവമ്പാടിയിലെ കുടുംബ സംഗമവുമായി ബന്ധപ്പെട്ടാണ് നടപടി.
മുസ്ലീം ലീഗ് വിമതർ നേതൃത്വത്തെ വെല്ലുവിളിച്ചായിരുന്നു ഈ മാസം 15 ന് തിരുവമ്പാടിയിൽ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചത്. ഇതിൽ സംഘാടകരായ നാലു പേരെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം അബ്ദുറഹ്മാൻ, അറഫി കാട്ടിപ്പരുത്തി, ഫൈസൽ മാതാം വീട്ടിൽ, റഫീഖ് പുല്ലൂരാംപാറ എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.
അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ നടന്ന പരിപാടി ചർച്ചയായതിന് പിന്നാലെ മുസ്ലിം ലീഗിന് ഈ പരിപാടിയിൽ ബന്ധമില്ലെന്ന് വിശദീകരിച്ച് ലീഗ് നേതൃത്വം രംഗത്ത് വന്നിരുന്നു. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ അബ്ദുറഹ്മാൻ അടക്കമുള്ളവർക്ക് സംഭവം വാർത്തയായതിന് പിന്നാലെ നേതൃത്വം നിർദേശവും നൽകിയിരുന്നു. തിരുവമ്പാടി പഞ്ചായത്തിൽ ഗ്ലോബൽ കെഎംസിസി സംഘടിപ്പിച്ച കുടുംബയോഗത്തിലാണ് പി.വി. അൻവറിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്. മുസ്ലിം ലീഗ് നേതാക്കളെയും പി.വി. അൻവറിനെയും ഉൾപ്പെടുത്തി മണ്ഡലത്തിൽ കെഎംസിസി പരസ്യ ബോർഡുകൾ സ്ഥാപിച്ചിരുന്നു.