ആലത്തൂർ: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷിമൊഴി നൽകാൻ ഭയന്ന് കേസിലെ പ്രധാന ദൃക്‌സാക്ഷി. പുറത്തിറങ്ങിയാൽ ചെന്താമര തന്നെ അപായപ്പെടുത്തുമെന്ന് ഭയപ്പെട്ടാണ് ഇയാൾ മൊഴി നൽകാൻ വിസമ്മതിച്ചിരിക്കുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവസ്ഥലത്തിന് സമീപം ആടിനെ മേയിക്കുന്നതിനിടെ അസ്വഭാവികമായ ശബ്ദംകേട്ട ഇയാൾ ഓടിയെത്തിയപ്പോൾ ലക്ഷ്മിയെ ചെന്താമര വെട്ടുന്നത് നേരിൽ കണ്ടുവെന്നാണ് ഇയാൾ ഒരു ബന്ധു മുഖേന പോലീസിനോട് പറഞ്ഞിരുന്നത്.
സുധാകരനും ലക്ഷ്മിയുടെയും കൊല്ലപ്പെട്ട ദിവസം ദൃക്‌സാക്ഷിയായ വ്യക്തി നെല്ലിയാമ്പതിയിലേക്ക് പോകുകയായിരുന്നു. പിന്നീട് ഇയാളുടെ ഒരു ബന്ധു മുഖേനയാണ് ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് കണ്ടുവെന്ന വിവരം പോലീസിന് ലഭിക്കുന്നത്. പോലീസ് അദ്ദേഹത്തെ അന്വേഷിച്ച് കണ്ടെത്തിയെങ്കിലും സാക്ഷി പറയാൻ വിസമ്മതിക്കുകയായിരുന്നു. അതിനാൽതന്നെ ഇയാളുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
പോലീസിന് രഹസ്യമൊഴി രേഖപ്പെടുത്താനോ കോടതിയിൽ മൊഴി നൽകാനോ ഇയാൾ തയാറാകുന്നില്ലെന്നതാണ് പോലീസിനെ വലയ്ക്കുന്നത്. അതേസമയം, മറ്റ് സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. എട്ട് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തൽ ആരംഭിച്ചു. ഇതിൽ രണ്ടു പേരുടെ മൊഴി രേഖപ്പെടുത്തി. രണ്ടു പേരുടെ വീതം അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കും. നൂറോളം സാക്ഷികളുള്ളതിൽ എട്ടു പേരുടേത് മാത്രമാണ് രഹസ്യമൊഴിയായി രേഖപ്പെടുത്തുക.
സുധാകരനെയും അമ്മയെയും ചെന്താമര വെട്ടിവീഴ്ത്തുമ്പോൾ അൻപതു മീറ്റർ മാത്രം അകലെയായി ദൃക്‌സാക്ഷിയായ ആൾ ഉണ്ടായിരുന്നതായാണ് പോലീസിന്റെ സ്ഥിരീകരണം. സംഭവം കണ്ട് ഭയചകിതനായ ഇയാൾ സ്ഥലത്തുനിന്ന് ഓടിപ്പോയി. വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന ്പനി ബാധിച്ച് കുറച്ചു ദിവസം കിടപ്പിലായിരുന്നു. പിന്നീട് ബന്ധുവിനൊപ്പം ജോലിക്കു പോയി. അതേസമയം യുവാവിനെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമം പോലീസ് തുടരുന്നുണ്ടെന്നാണ് വിവരം.