കൊച്ചി: കേസരിയിൽ വന്ന ക്രൈസ്തവ വിരുദ്ധ ലേഖനത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ആർഎസ്എസിൻ്റെ ക്രൈസ്തവ വിരുദ്ധത ആവർത്തിക്കുന്നതാണ് ലേഖനമെന്ന് അദ്ദേഹം ആരോപിച്ചു. ഓർഗനൈസറും കേസരിയും അച്ചടിക്കുന്നത് വെറുപ്പിന്റെ കടലാസ് കഷ്ണങ്ങളിലാണ്. ക്രൈസ്തവരെ നാടിന്റെ ശത്രുപക്ഷത്ത് നിർത്താനുള്ള ആർഎസ്എസ് ഗൂഢലക്ഷ്യത്തെ തള്ളിക്കളയാൻ ബിജെപി തയ്യാറുണ്ടോയെന്നും കെസി വേണുഗോപാൽ ചോദിച്ചു.
ഛത്തീസ്‌ഗഡിൽ അന്യായമായി തടങ്കലിലാക്കപ്പെട്ട കന്യാസ്ത്രീകൾ മോചിതരായപ്പോൾ അവർക്കൊപ്പം പോയിനിന്ന് ഫോട്ടോയെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവരുടെ യഥാർത്ഥ മുഖമാണ് അനാവരണം ചെയ്യപ്പെട്ടത്.
ന്യൂനപക്ഷങ്ങൾക്കെതിരെ വിഷം തുപ്പി ശീലിച്ച ആർഎസ്എസിന്റെ ശീലം അവസാന ശ്വാസം വരെ തുടരുമെന്ന് പ്രഖ്യാപിക്കുകയാണ്. ഇതേ നിലപാട് തന്നെയാണോ കേരളത്തിൽ കേക്കുമായി ക്രൈസ്തവ ഭവനങ്ങൾ കേറിനടക്കുന്ന ബിജെപിയുടേതെന്ന് അറിയാൻ താത്പര്യമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.