ലണ്ടൻ: പ്രശസ്ത പോളോ താരം സഞ്ജയ് കപൂറിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ കായിക ലോകം. കരിഷ്മ കപൂറിന്റെ മുൻ ഭർത്താവും പോളോതാരവുമായ 53 വയസ്സുകാരനായ സഞ്ജയ്ക്ക് മത്സരത്തിനിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണപ്പെട്ടത്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം മത്സരത്തിനിടെ തേനീച്ച വായിൽ കയറി കുത്തിയതോടെയാണ് സഞ്ജയുടെ ആരോഗ്യ നില വഷളാവുകയായിരുന്നു. തൊട്ടുപിന്നാലെ ഹൃദയാഘാതം സംഭവിച്ചു.
അപകടം നടന്നയുടനെ ചികിത്സ ലഭിച്ചെങ്കിലും സഞ്ജയുടെ ജീവൻ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കു സാധിച്ചില്ല. കുതിരകളോടുള്ള പ്രിയമാണ്, സഞ്ജയെ പോളോ എന്ന കായിക ഇനത്തിന്റെ ലോകത്തിലെത്തിച്ചത്. ‘ഓറസ്’ എന്ന പോളോ ടീമിന്റെ ഉടമ കൂടിയാണു സഞ്ജയ്. ഓട്ടോ സ്പെയര്‍ പാര്‍ട്സ് രംഗത്തെ പ്രമുഖരായ സോണ ഗ്രൂപ്പിന്‍റെ സ്ഥാപകരായ പരേതനായ സുരീന്ദര്‍ കപൂറിന്‍റെയും റാണി കപൂറിന്‍റെയും മകനാണ്.
അതേസമയം ബോളിവുഡ് താരം കരീഷ്മ കപൂറിനെ വിവാഹം കഴിച്ചെങ്കിലും പിന്നീട് ഇരുവരും വേർപിരിഞ്ഞു. തേനീച്ചയെ വിഴുങ്ങി ഒരു കായിക താരം മരിക്കുന്നത് ആദ്യമായല്ല. 2023ൽ ബ്രസീലിയൻ റോവിങ് താരം വാല്‍ഡനിൽറ്റൻ ആന്ദ്രെ റെയ്സ് സൈക്ലിങ്ങിനിടെ തേനീച്ച വായിൽ പോയതിനെ തുടർന്ന് മരിച്ചിരുന്നു. ആരോഗ്യനില വഷളായതോടെ, ചികിത്സ ലഭിക്കാതെയാണ് റോവിങ് താരം മരണത്തിനു കീഴടങ്ങിയത്.