കണ്ണൂർ: കണ്ണൂർ കുറ്റ്യാട്ടൂരിൽ വീട്ടിൽ കയറി സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി പരിയാരം മെഡി. കോളേജിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം. കുറ്റ്യാട്ടൂർ സ്വദേശി പ്രവീണയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ യുവതി താമസിക്കുന്ന വീട്ടിലേക്ക് എത്തിയ പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു.
പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ് പെട്രോളൊഴിച്ച് യുവതിയെ കൊലപ്പെടുത്തിയത്. ആക്രമണത്തിനിടെ ജിജേഷിന് 50 ശതമാനം പൊള്ളലേറ്റിരുന്നു. ഇയാൾ പരിയാരം മെഡി. കോളേജിൽ ചികിത്സയിലാണ്. അതേസമയം സംഭവം നടക്കുമ്പോൾ യുവതിയും പിതാവുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വെള്ളം ചോദിച്ചാണ് ജിതേഷ് വീട്ടിനുള്ളിൽ പ്രവേശിച്ചതെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. ഇതിന് ശേഷം വീടിന്റെ പിൻഭാഗത്ത് വർക്ക് ഏരിയയിൽവെച്ച് യുവതിക്കുനേരെ പെട്രോളൊഴിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തീയണച്ചത്.
പ്രവീണ നിലത്ത് ഇരിക്കുന്ന നിലയിലും ജിതേഷ് കമഴ്ന്ന് കിടക്കുന്ന നിലയിലുമായിരുന്നു. ഉടൻ തന്നെ ആംബുലൻസ് വിളിച്ചുവരുത്തുകയും ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രവീണയുടെ ജീവൻ രക്ഷിക്കാനായില്ല. ഉരുവച്ചാലിൽ നിന്ന് പെരുവളത്തുപറമ്പിലേക്ക് പതിനേഴ് കിലോമീറ്ററോളം ദൂരമുണ്ട്. ഇവിടെ നിന്ന് ബൈക്കിൽ എത്തിയാണ് ജിതേഷ് ആക്രമണം നടത്തിയത്.
പ്രവീണയും ജിതേഷും തമ്മിൽ സൗഹൃദമുണ്ടായിരുന്നുവെന്നും ഇതിനിടെയുണ്ടായ പ്രശ്നത്തിൽ ജിജേഷ് പ്രവീണയെ ഭീഷണിപ്പെടുത്തുമായിരുന്നു തുടങ്ങിയ വിവരങ്ങളാണ് പുറത്തുവരുന്നത്. എന്നാൽ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. എസിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക വിശകലനം നടത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ആസൂത്രിത കൊലപാതകമാണ് നടന്നത് എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾക്കായി ഇരുവരുടെയും മൊബൈൽ പരിശോധിക്കും.