തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാൻ സർക്കാർ തയാറാകാത്തതെങ്കിൽ അത്രയും തുക കണ്ടെത്താനുള്ള വഴികൾ താൻ നിർദേശിക്കാമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്താനിരിക്കുന്ന സർക്കാരിന്റെ നാലാം വാർഷികാഘോഷ ആർഭാട പരിപാടികൾ ഉപേക്ഷിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്താൽതന്നെ ഇവർക്ക് നൽകാനുള്ള പണം അനായാസം ലഭിക്കും.
കഴിഞ്ഞ 9 വർഷം ഭരിച്ചിട്ട് യാതൊരു നേട്ടവും ഇല്ലാത്ത പിണറായി സർക്കാർ കോടികൾ ചെലവിട്ട് പിആർ പ്രവർത്തനത്തിലൂടെ നേട്ടമുണ്ടെന്ന് വരുത്തിതീർക്കാനാണ് ശ്രമിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ കൈവരിച്ച നേട്ടങ്ങളുടെ ഇത്തിൾക്കണ്ണി മാത്രമാണ് പിണറായി സർക്കാരെന്നും സുധാകരൻ കുറ്റപ്പെടുത്തി. കഴിഞ്ഞ വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ കേരളീയത്തിന് 24 കോടിയും നവകേരള സദസിന് 42 കോടിയും ചെലവായെന്നാണ് ഏകദേശ കണക്ക്.
ഇത്തവണയും ഇതൊക്കെ തന്നെയാണ് നടത്തുന്നത്. വിഐപികൾക്ക് സർക്കാർ ചെലവിൽ സമൃദ്ധമായ ഭക്ഷണവുമുണ്ട്. 26,125 ആശാവർക്കർമാരും 33,114 അങ്കണവാടികളിലെ ജീവനക്കാരും ഒഴിഞ്ഞ മടിശീലയും വിശക്കുന്ന വയറുമായി സെക്രട്ടേറിയറ്റിനു മുന്നിൽ നരകിക്കുമ്പോൾ പിണറായി എമ്പ്രാനല്ലാതെ മറ്റാർക്കാണ് ആഘോഷം നടത്താൻ കഴിയുകയെന്ന് സുധാകരൻ ചോദിച്ചു.
അതുപോലെ മുഖ്യമന്ത്രിക്കു മാത്രമായി എടുത്തിട്ടിരിക്കുന്ന ഹെലികോപ്റ്റർ മടക്കിക്കൊടുത്താൽ പ്രതിമാസം 80 ലക്ഷം രൂപ ലാഭിക്കാം. മുഖ്യമന്ത്രിക്കും ബിജെപിക്കും ഇടയിൽ പാലം പണിയുന്ന കെവി തോമസിനെ പറഞ്ഞുവിട്ടാൽ 11.31 ലക്ഷം രൂപയാണ് ലാഭം. 20 പിഎസ്‍സി അംഗങ്ങളുടെ കുത്തനെ കൂട്ടിയ 3.87 ലക്ഷം രൂപയുടെ വേതനം പഴയതുപോലെ 2.24 ലക്ഷത്തിലാക്കിയാൽ 30 ലക്ഷം രൂപ ആശാ വർക്കർമാർക്ക് നൽകാം. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും എണ്ണം കുറച്ചാൽ തന്നെ ലക്ഷങ്ങൾ ലാഭിക്കാമെന്നും സുധാകരൻ പറഞ്ഞു.