കോഴിക്കോട്: കോഴിക്കോട് പൂനൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. തനിക്കു ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലും മനസമാധാനമില്ലാത്തതിനാൽ അവസാനിപ്പിക്കുന്നുവെന്നാണ് മരിച്ച ജിസ്നയുടെ ആത്മഹത്യ കുറിപ്പിലെ പരാമർശം. സംഭവത്തിൽ ജിസ്നയുടെ ഭർതൃവീട്ടുകാരെ ചോദ്യം ചെയ്യാനാണ് പോലീസിൻറെ തീരുമാനം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൂനൂരിലെ ഭർത്താവിൻറെ വീട്ടിൽ ജിസ്നയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജിസ്ന മരിക്കുമ്പോൾ വീട്ടിൽ രണ്ടര വയസുള്ള കുഞ്ഞ് മാത്രേയുണ്ടായിരുന്നുള്ളു. വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഭർതൃപിതാവാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ ജിസ്നയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നിരുന്നു. ജിസ്നയും ഭർത്താവ് ശ്രീജിത്തും തമ്മിൽ പ്രശ്നങ്ങളുണ്ടായിരിന്നുവെന്നും സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് കുടുംബം ബാലുശ്ശേരി പോലീസിൽ പരാതി നൽകി.
ഇതിനിടയിലാണ് ജിസ്നയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തിയത്. ജീവിക്കാൻ ആഗ്രഹമുണ്ടെന്നും മനസമാധാനമില്ലെന്നുമാണ് കുറിപ്പിലുള്ളത്. സംഭവത്തിൽ ഭർത്താവ് ശ്രീജിത്തിനേയും ബന്ധുക്കളേയും ചോദ്യം ചെയ്യാനാണ് ബാലുശ്ശേരി പോലീസിൻറെ തീരുമാനം.
അതേസമയം ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കിൽ മറ്റു വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം ജിസ്നയുടെ മൃതദേഹം കണ്ണൂർ കേളകത്തെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. പ്രണയത്തിലായിരുന്ന ജിസ്നയും ശ്രീജിത്തും മൂന്നു വർഷം മുമ്പാണ് വിവാഹിതരായത്. രണ്ടു വയസുള്ള മകൻ ശ്രീജിത്തിനൊപ്പമാണുള്ളത്.