തിരുവനന്തപുരം: സമസ്ത ഒരു തുറന്ന പുസ്തകമാണെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ. തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകൾ ഉണ്ടെന്നും വർഗീയ കലാപമോ അനൈക്യമുണ്ടാക്കാനായുള്ള പ്രവർത്തനമോ സമസ്തയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇതുവരെ ഒരു പെറ്റി കേസ് പോലും സമസ്തയുടെ പേരിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതം ഉള്ളവരും ഇല്ലാത്തവരുമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. സ്‌കൂൾ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ഇത് ബാധിക്കുമെന്നും ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വെൽഫെയർ പാർട്ടിയുടെയും പിഡിപിയുടെയും പിന്തുണയുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള തർക്കത്തിനിടയിലാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. വെൽഫെയർ പാർട്ടി നിലമ്പൂരിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മതരാഷ്ട്രവാദം അടക്കം ഉയർത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെൽഫെയർ പാർട്ടി മതേതരവാദം ഉയർത്തിപ്പിടിക്കുന്ന യുഡിഎഫിനെ പിന്തുണയ്ക്കുന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇതിനിടെ ജമാഅത്തെ ഇസ്ലാമി വർഗീയ ശക്തികളോ മതരാഷ്ട്രവാദികളോ അല്ലെന്നായിരുന്നു വിവാദങ്ങളോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. ഇതോടെ യുഡിഎഫിനെതിരെ നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് രംഗത്തെത്തിയിരുന്നു. ചേരേണ്ടവർ തന്നെയാണ് ചേരുക എന്നായിരുന്നു ഇതിനോട് എം സ്വരാജ് പ്രതികരിച്ചത്.