ടെൽഅവീവ്: ഇറാൻ ഇസ്രയേൽ ബീർഷെബയിലെ സോറോക്ക ആശുപത്രിയിൽ നടത്തിയ ആക്രമണത്തെ യുഎൻ സുരക്ഷാ കൗൺസിൽ അപലപിക്കണമെന്ന ആവശ്യവുമായി ഇസ്രയേൽ. യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേരാനിരിക്കെയാണ് ഇസ്രയേൽ ഈ ആവശ്യം മുന്നോട്ടുവച്ചത്. അതേ സമയം ഇതേ ആവശ്യവുമായി ഇറാനും യുഎൻ സുരക്ഷാ കൗൺസിലിനെ സമീപിച്ചു.
ഇറാൻ ആക്രമിച്ചത് ജൂതർക്കും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ ചികിത്സ നൽകുന്ന ആശുപത്രിയാണെന്നും ഇറാൻറെ നടപടി യുദ്ധകുറ്റവും തീവ്രവാദവുമാണെന്നും ഇസ്രയേൽ വ്യക്തമാക്കി. കൂടാതെ ഇറാൻറെ ആക്രമണത്തിൽ ഇസ്രയേലിനുണ്ടായ നഷ്ടകണക്കുകളും പുറത്തുവിട്ടു. ഇതുവരെ 450 മിസൈലുകളാണ് ഇറാൻ അയച്ചത്. 24 പേർ കൊല്ലപ്പെട്ടു. 1170 പേർക്ക് പരുക്കേറ്റു. 40 ഇടങ്ങളിലാണ് മിസൈൽ പതിച്ചത്. ഇറാൻറെ മിസൈലാക്രമണത്തിൽ 25000 വസ്തുവകകളാണ് തകർന്നത്. ആക്രമണത്തെ തുടർന്ന് 6500 പേരെയാണ് ഒഴിപ്പിച്ചതെന്നും ഇസ്രയേൽ വ്യക്തമാക്കി.
കൂടാതെ ആശുപത്രിക്കുനേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 45 പേർക്ക് പരുക്കേറ്റുവെന്നും ഇസ്രയേൽ വ്യക്തമാക്കി. അതോടൊപ്പം ഇറാൻ വിദേശകാര്യ മന്ത്രിയെ നാളെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ സംസാരിക്കാൻ അവസരം നൽകിയതിനെ ഇസ്രയേൽ എതിർത്തു. സംഭവം നാണക്കേടാണെന്ന് ഇസ്രയേൽ അറിയിച്ചു. എന്നാൽ, ആറക് ആണവ കേന്ദ്രത്തെ ആക്രമിച്ചതിൽ ഇറാനും സുരക്ഷാ കൗൺസിലിനെ സമീപിച്ചിട്ടുണ്ട്. ആറക് ആണവ റിയാക്ടർ ആക്രമിച്ചതിൽ നടപടി വേണമെന്നും ഇല്ലെങ്കിൽ, ആണവ നിർവ്യാപന കരാറുകളെ ഇത് ദുർബലമാക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.