ടെഹ്റാൻ: ടെഹ്‌റാനിൽ നടന്ന ആക്രമണത്തിൽ ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ സൈന്യം. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷാദ്മാനി രാജ്യത്തെ ഏറ്റവും മുതിർന്ന സൈനിക കമാൻഡറാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇറാൻ റവലൂഷനറി ഗാർഡ് കോറിന്റെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ് ക്വാർട്ടേഴ്‌സ് കമാൻഡർ ഘോലം അലി റാഷിദ് ഇസ്രയേൽ ആക്രമണത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് അലി ഷദ്മാനിയെ പുതിയ കമാൻഡറായി നിയമിച്ചത്. അതേസമയം ചുമതലയേറ്റിട്ട് നാലാം ദിവസമാണ് ഷദ്മാനി കൊല്ലപ്പെട്ടത്.
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗോലം അലി റാഷിദിന്റെ പിൻഗാമിയായി ഷാദ്മാനി ദിവസങ്ങൾക്ക് മുമ്പ് സ്ഥാനം ഏറ്റെടുത്തിരുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനെയും (IRGC) ഇറാനിയൻ സായുധ സേനയെയും ഷാദ്മാനി നയിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണം ഇറാന്റെ സൈനിക നേതൃത്വത്തിന് കനത്ത തിരിച്ചടിയാണെന്നും ഐഡിഎഫ് അഭിപ്രായപ്പെട്ടു.
നിലവിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം അഞ്ചാം ദിവസവും രൂക്ഷമായി തുടരുകയാണ്. ഇതു മേഖലയെ ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിന്റെ വക്കിലെത്തിക്കുകയും ചെയ്തു. രാത്രിയിൽ ഈ മേഖല ശ്രദ്ധേയമായ മിസൈൽ കൈമാറ്റങ്ങൾക്കും, ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനും, അടിയന്തര ഒഴിപ്പിക്കൽ ഉത്തരവുകൾക്കും സാക്ഷ്യം വഹിച്ചു.