കണ്ണൂർ: കേരളത്തിലെ പ്രഗ്യാ സിംഗ് ഠാക്കൂർ ആണ് സി സദാനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ. ക്രിമിനൽ പ്രവർത്തനമാണോ എംപി ആകാനുള്ള യോഗ്യതയെന്നും ഒരു എംപി ആയി എന്നു കരുതി സഖാക്കളേ ജയിലിൽ അടച്ച് വിലസി നടക്കാം എന്നു കരുതേണ്ടെന്നും എംവി ജയരാജൻ പറഞ്ഞു.
സി സദാനന്ദൻ എംപിയുടെ കാൽവെട്ടിയ കേസുമായി ബന്ധപ്പെട്ട് മട്ടന്നൂർ ഉരുവച്ചാലിൽ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാർദ്ദനനെ ആക്രമിച്ചിട്ടില്ല എന്നു പറയാനാകുമോ സി സദാനന്ദന്? ഒളിച്ചുംപാത്തുമല്ല എട്ട് സഖാക്കൾ ജയിലിലേക്ക് പോയത്. നാടിന്റെ ശരിയുടെ പക്ഷത്ത് നിന്ന് ജയിലിൽ പോകാൻ ഇനിയും മടിയില്ലെന്നും എംവി ജയരാജൻ പറഞ്ഞു.
സദാനന്ദൻ വധശ്രമ കേസിലെ പ്രതികൾക്ക് ജയിലിലേക്ക് യാത്രയയപ്പ് നടത്തിയ സംഭവം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയത്. കെകെ ശൈലജ എംഎൽഎ ഉൾപ്പെടെയുള്ളവരാണ് പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ സിപിഎമ്മുകാരായ പ്രതികളെ യാത്രയയക്കാനെത്തിയത്. സി സദാനന്ദൻ എംപിയുടെ കാൽവെട്ടിയെറിഞ്ഞ കേസിൽ 30 വർഷത്തിനുശേഷമാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്. സുപ്രീം കോടതിയും അപ്പീൽ തള്ളിയതോടെയാണ് സിപിഎം പ്രവർത്തകായ പ്രതികൾ കോടതിയിൽ ഹാജരായത്.