ടെഹ്റാൻ: ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. എന്തിനോടാണ് ഇറാൻ കീഴടങ്ങേണ്ടത്, ഇറാൻ യുഎസിന്റെ പോലുള്ള ഭീഷണികളെ ഭയക്കുന്നവരല്ലായെന്നും ഖമനയി. ഇറാൻ ഒരിക്കലും കീഴടങ്ങില്ലെന്നും അമേരിക്കയുടെ സൈനിക ഇടപെടലുണ്ടായാൽ അതിനു വലിയ തിരിച്ചടി നൽകുമെന്നും ഖമനയി എക്സിൽ പറഞ്ഞു.
‘‘ഇറാനെയും ഇറാൻ ജനതയെയും അതിന്റെ ചരിത്രത്തെയും അറിയുന്ന ബുദ്ധിയുള്ള മനുഷ്യരാരും ഈ രാജ്യത്തിനുനേരെ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കില്ല. കാരണം ഇറാനെന്ന രാജ്യം ഒരിക്കലും കീഴടങ്ങില്ല. മാത്രമല്ല, ഏതെങ്കിലും തരത്തിൽ യുഎസിന്റെ സൈനിക ഇടപെടലുണ്ടായാൽ അതിന്റെ തിരിച്ചടി പരിഹരിക്കാനാവാത്തതായിരിക്കുമെന്ന് അമേരിക്ക മനസ്സിലാക്കണം’–ഖമനയി പറഞ്ഞു.
യുഎസ് പ്രസിഡന്റ് അദ്ദേഹത്തിന്റെ യുക്തി രഹിതമായ വാക്കുകൾ കൊണ്ട് ഞങ്ങളെ ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഇറാൻ ജനത അദ്ദേഹത്തിനു മുന്നിൽ കീഴടങ്ങണമെന്നാണ് ആവശ്യം. ഭീഷണികളെ ഭയക്കുന്നവരോടു വേണം അവർ ഭീഷണി മുഴക്കാൻ. ഇറാൻ ഇത്തരം ഭീഷണികളെ ഭയക്കുന്നവരല്ല. ഇറാൻ കീഴടങ്ങണമെന്നാവശ്യപ്പെട്ടത് ബുദ്ധിഹീനമായിപ്പോയി. എന്തിനോടാണ് ഇറാൻ കീഴടങ്ങേണ്ടത്. ആരുടെയും ആക്രമണത്തിന് മറുപടിയായി ഇറാൻ ഒരിക്കലും കീഴടങ്ങില്ല. അതാണ് ഇറാന്റെ യുക്തിയും ആത്മാവുമെല്ലാം. ഈ വിഷയത്തിൽ യുഎസ് ഇടപെടുന്നത് നൂറു ശതമാനവും അവരുടെ നാശത്തിനാണ്. ഇറാന് നൽകാൻ കഴിയുന്നതിൽ ഏറ്റവും വലിയ പ്രഹരമായിരിക്കും യുഎസിനുണ്ടാകാൻ പോകുന്നത്.’–ഖമനയി എക്സിൽ പറഞ്ഞു.
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ഹൂതികൾ