ടെൽ അവീവ്: യുഎസിന്റെ നേതൃത്വത്തിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിനു പിന്നാലെ ഇറാൻ തിരിച്ചടി തുടങ്ങിയെന്ന് റിപ്പോർട്ട്. അമേരിക്കയുടെ ആക്രമണത്തിനു പിന്നാലെ ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തെന്ന് ഇസ്രയേൽ സൈനിക വക്താവ് വ്യക്തമാക്കി. മിസൈലുകളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ നടത്തുന്നുണ്ടെന്നും റിപ്പോർട്ട്.
ഇറാൻ ആക്രമണം മുൻനിർത്തി ഇനിയൊരു നിർദേശം വരുന്നതു വരെ പൊതുജനത്തോട് ഷെൽട്ടറിലേക്കും സംരക്ഷിത മേഖലകളിലേക്കും മാറുന്നതിന് നിർദേശിച്ചിട്ടുണ്ട്. അതിനിടെ, യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് യുഎന്നിലെ ഇറാൻ അംബാസഡർ അമീർ സയീദി ഇർവാനി കത്തു നൽകി. രാജ്യാന്തര നിയമവും യുഎൻ ചാർട്ടറും ലംഘിച്ചതിനെതിരെ യുഎസിന്മേൽ നടപടിയെടുക്കാൻ യുഎൻ മുന്നോട്ടു വരണമെന്നും അമീർ ആവശ്യപ്പെട്ടു.
ഇതിനിടെ, യുഎസുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതിന്റെ സൂചന നൽകി ഹൂതികൾ രംഗത്തെത്തി. യുഎസുമായി വെടിനിർത്തൽ കരാറുണ്ടായത് യുഎസ്– ഇറാൻ യുദ്ധത്തിനു മുൻപാണെന്ന് ഹൂതികളുടെ വക്താവ് വെളിപ്പെടുത്തി. അതിനാൽ തന്നെ ഇറാനെ ആക്രമിച്ചതിനുള്ള പ്രതികരണമായി ആക്രമണം ഉറപ്പാണ്, അത് എപ്പോൾ എന്നതിൽ മാത്രമേ ഇനി തീരുമാനമെടുക്കേണ്ടതുള്ളൂ എന്നും ഹൂതി വക്താവ് പറഞ്ഞു. 2025 മേയിലാണ് യുഎസിന്റെ കപ്പലുകൾക്കു നേരെ ഹൂതികൾ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഹൂതികളെ യുഎസ് ആക്രമിക്കില്ലെന്ന ഉറപ്പിന്മേലായിരുന്നു അത്. അതേസമയം ഗാസയിലെ ആക്രമണത്തിനു മറുപടിയായി ഇസ്രയേലിനെ ഹൂതികൾ നിരന്തരം ആക്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.