ടെഹ്‌റാൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ലക്ഷ്യമിട്ട് ഇറാന്റെ ഖൈബർ മിസൈൽ ആക്രമണം. ടെൽ അവീവിലെ നെതന്യാഹുവിന്റെ ഓഫീസിന് പുറമെ ഹൈഫയിലെ സൈനിക കേന്ദ്രങ്ങൾക്കും കിഴക്കൻ ജറുസലേമിനും നേരെ ഇറാൻ ഖൈബർ മിസൈലുകൾ ഉപയോഗിച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) ആക്രമണം നടത്തിയത്.
കൂടാതെ ജറുസലേമിന് മുകളിൽ തിങ്കളാഴ്ചയും വൻ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ നീക്കങ്ങളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുകയാണെന്ന് ഇസ്രായേൽ സൈന്യവും വ്യക്തമാക്കി.
അതേസമയം ഇറാൻ നടത്തുന്നത് വഞ്ചനാപരമായ ആക്രമണമെന്ന് വിവിധ ഗൾഫ് രാജ്യങ്ങൾ കുറ്റപ്പെടുത്തി. സാധാരണക്കാരെയും ജനവാസ മേഖലകളെയും ലക്ഷ്യംവെച്ചുള്ള ഇറാന്റെ ആക്രമണത്തിൽ അപലപിക്കുന്നു. കൃത്യമായ മറുപടി നൽകണമെന്ന് ജിസിസി കൗൺസിൽ യോഗത്തിൽ നിർദ്ദേശമുണ്ടായി.
ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ഇതുവരെ ഗൾഫിൽ എട്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ബഹ്‌റൈനിൽ തിങ്കളാഴ്ച പുലർച്ചെ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഏഷ്യൻ സ്വദേശി മരിച്ചു. കൂടാതെ പ്രദേശത്തെ സൽമൻ ഇൻഡസ്ട്രിയൽ മേഖലയിൽ വിദേശ കപ്പലിന് തീപ്പിടിച്ചു. അഗ്നിബാധയിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഒമാനിലെ മസ്‌കറ്റിൽ കപ്പലിന് നേരെ ആക്രമണമുണ്ടായി. സുൽത്താൻ ഖാബൂസ് തുറമുഖത്താണ് കപ്പലിന് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. സംഭവത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ ഒരു ഇന്ത്യക്കാരനുമുണ്ട്. 21 നാവികരാണ് കപ്പലിലുണ്ടായിരുന്നത്. ബാക്കിയുള്ളവർ നേരിയ പരുക്കുകളോടെ രക്ഷപ്പെട്ടു.
അതേസമയം കുവൈറ്റിലെ മഹ്ബൂലയിൽ തിങ്കളാഴ്ച രാവിലെ വീണ്ടും ഡ്രോൺ ആക്രമണമുണ്ടായി. പുലർച്ചെ മൂന്നു മണി മുതൽ സൈറൺ കേൾക്കുന്നുണ്ടെന്ന് പ്രവാസികൾ പറഞ്ഞു. എന്നാൽ, ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല. മെഹ്ബൂല, അമ്മദി, മങ്കഫ് എന്നിവിടങ്ങളിൽ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയിൽ മിസൈൽ അവശിഷ്ടം പതിച്ച് രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റു. സൗദി അറേബ്യയിലെ പ്രധാന എണ്ണശുദ്ധീകരണ കേന്ദ്രമായ അരാംകോ റാസ് തനുര റിഫൈനറിയിൽ ഡ്രോൺ ആക്രമണമുണ്ടായി. റിഫൈനറി അടച്ചിരിക്കുകയാണ്.
ഇതിനിടെ, വിമാനത്താവളങ്ങളിൽ കുടുങ്ങികിടന്നവരെ നാട്ടിലെത്തിക്കാൻ അബുദാബിയിൽനിന്ന് പ്രത്യേക വിമാനങ്ങൾ പുറപ്പെട്ടു. അബുദാബിയിൽനിന്ന് മുംബൈ, കറാച്ചി, ലണ്ടൻ, പാരീസ്, ആംസ്റ്റർഡാം, ദമാം, മോസ്‌കോ, ഹോങ്കോങ് എന്നിവിടങ്ങളിലേക്കാണ് ഇത്തിഹാദിന്റെ പ്രത്യേക വിമാനങ്ങൾ പുറപ്പെട്ടത്.















































