ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നത്തിനിടെ ചില നിബന്ധനകൾ അംഗീകരിച്ചാൽ വെടിനിർത്തലിനു സമ്മതം നൽകിയതായി ഉന്നത നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാൻ വഴി മധ്യസ്ഥ ശ്രമം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് നിർണായക തീരുമാനം. ഇത് മേഖലയിൽ സംഘർഷം കുറയ്ക്കാൻ സാധ്യതയുള്ള വലിയ നയതന്ത്ര മുന്നേറ്റമായി കണക്കാക്കപ്പെടുന്നു.
ഇതോടെ ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന ഉയർന്നതല ചർച്ചകൾ താൽക്കാലിക വെടിനിർത്തലിലേക്കോ, ആക്രമണങ്ങളിൽ ഇടവേളയിലേക്കോ നയിക്കുമെന്ന പ്രതീക്ഷയിലാണ് ലോക രാജ്യങ്ങൾ. എന്നാൽ ചർച്ചകളിൽ ഔദ്യോഗികമായി പങ്കെടുക്കുന്നതിന് മുമ്പ് ഇറാൻ കർശനമായ നിബന്ധനകൾ മുന്നോട്ടുവച്ചിട്ടുണ്ട്.
ഇറാന്റെ പ്രധാന ആവശ്യം, രാജ്യത്തിനെതിരായ എല്ലാ സൈനികാക്രമണങ്ങളും ഉടൻ നിർത്തുക എന്നതാണ്. അതോടൊപ്പം അമേരിക്കയും ഇസ്രയേലും ഭാവിയിൽ യാതൊരു സൈനിക നടപടികളും സ്വീകരിക്കില്ലെന്ന വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്ന് ഉറപ്പ് ലഭിക്കണം. ഈ ഉറപ്പുകൾ ലഭിച്ചില്ലെങ്കിൽ മധ്യസ്ഥ പ്രക്രിയയിൽ പങ്കെടുക്കാൻ തയാറല്ലെന്നതാണ് ടെഹ്റാന്റെ നിലപാട്.
കൂടാതെ, മധ്യസ്ഥതയിൽ പങ്കാളികളാകുന്ന സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇറാന്റെ സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ സജീവമായി ഇടപെടണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
അതേസമയം ഇന്നും നാളെയും ഇസ്ലാമാബാദിൽ നടക്കുന്ന നാലുകക്ഷി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഈ വിഷയങ്ങൾ പ്രധാനമായി ചർച്ച ചെയ്യപ്പെടും. സംഘർഷത്തിന്റെ നിലവിലെ അവസ്ഥ, അതിന്റെ ഭാവി ദിശ, സമാധാന ചർച്ചകളിലേക്ക് കടക്കാനുള്ള മാർഗങ്ങൾ എന്നിവ വിലയിരുത്തുന്നതാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
നിലവിൽ ഇറാൻ, അമേരിക്ക, ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാന ഇടനാഴിയായി മാറിയിരിക്കുകയാണ് പാക്കിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി നടത്തിയ ദീർഘമായ ഫോൺ സംഭാഷണത്തിൽ സംഘർഷം കുറയ്ക്കുന്നതിനുള്ള എല്ലാ നയതന്ത്ര പിന്തുണയും ഉറപ്പുനൽകി. അതോടൊപ്പം, പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രിയും തമ്മിലും ചർച്ച നടത്തി, ഇസ്ലാമാബാദ് യോഗത്തിന്റെ അജണ്ടയും ചർച്ച ചെയ്തു.
അതുപോലെ മധ്യപൂർവദേശത്തെ വ്യാപാരത്തിനും ഊർജ്ജവിതരണത്തിനും നിർണായകമായ ഹോർമുസ് കടലിടുക്ക് മേഖലയിലെ സുരക്ഷയും രണ്ടുദിവസങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രധാന വിഷയമായിരിക്കും. സംഘർഷം തുടരുകയാണെങ്കിൽ ആഗോള എണ്ണവിതരണത്തിലും വ്യാപാര മാർഗങ്ങളിലും വലിയ പ്രതിസന്ധി സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്.
നയതന്ത്ര വൃത്തങ്ങളുടെ വിലയിരുത്തലുകൾ പ്രകാരം, നാലുകക്ഷി രാജ്യങ്ങൾ ഇറാന്റെ പ്രധാന ആവശ്യങ്ങൾക്കനുസരിച്ചുള്ള ഉറപ്പുകൾ അമേരിക്കയിൽ നിന്ന് നേടാൻ സാധിച്ചാൽ മാർച്ച് 31 മുതൽ ഏപ്രിൽ 7 വരെ ഒരു നിർണായക നയതന്ത്ര മുന്നേറ്റം സംഭവിക്കാനിടയുണ്ട്. അതിനൊപ്പം താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കപ്പെടാനും സാധ്യതയുണ്ട്. ഇസ്ലാമാബാദ് ചർച്ചകളുടെ ഫലം മധ്യപൂർവദേശത്തിലെ സമാധാന ശ്രമങ്ങൾക്ക് നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ നീക്കം വിജയിച്ചാൽ ദീർഘകാല സംഘർഷത്തിന് ഒരു നയതന്ത്രപരമായ പരിഹാരത്തിന് വഴിയൊരുങ്ങാനാണ് സാധ്യത.


















































