പാരീസ്: ചൈനീസ് ഓൺലൈൻ ഫാഷൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ‘ഷീൻ’-നെ നിരോധിക്കാൻ നടപടിയെടുക്കുമെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചു. കുട്ടികളുമായി രൂപസാദൃശ്യമുള്ള സെക്‌സ് ടോയ്കൾ പ്ലാറ്റ്ഫോമിലൂടെ വിറ്റഴിയുന്നെന്ന ആരോപണമുയർന്ന പശ്ചാത്തലത്തിലാണിത്.
അതിനെതിരേ ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ അന്വേഷണം തുടങ്ങി.
നിയമപരമായ വസ്തുക്കളെ പ്ലാറ്റ്‌ഫോംവഴി വിറ്റിട്ടുള്ളൂവെന്ന് തെളിയിക്കാൻ കമ്പനിക്ക് സർക്കാർ സമയംനൽകി. ഷീനിന് എതിരായ പരാതികൾ ഗൗരവത്തോടെ കാണുന്നെന്ന് യൂറോപ്യൻ യൂണിയൻ പറഞ്ഞു.ലോക ഫാഷൻ തലസ്ഥാനമെന്നറിയപ്പെടുന്ന പാരീസിൽ ബുധനാഴ്ച ഷീൻ ലോകത്തെ തങ്ങളുടെ ആദ്യ ഫാഷൻ സ്‌റ്റോർ തുറന്നിരുന്നു. തൊട്ടുപിന്നാലെയാണ് പ്ലാറ്റ്ഫോം നിരോധിക്കാൻ സർക്കാർ നീക്കംതുടങ്ങിയത്. സ്റ്റോറിനുമുന്നിൽ ഒരുവിഭാഗം പ്രതിഷേധിക്കുകയും ചെയ്തു. ചൈനീസ് കമ്പനിയായ ഷീനിനെ അധിനിവേശക്കാരായാണ് ആഭ്യന്തര ഫാഷൻ ബ്രാൻഡുകൾ കാണുന്നത്.
ഫ്രഞ്ച് ഫാഷൻലോകത്തെ ആട്ടിൻതോലിട്ട ചെന്നായ എന്നാണ് ‘ഷീനി’നെ ഫ്രഞ്ച് ഇടതുപക്ഷ തൊഴിലാളി യൂണിയനായ സിജിടി ലേബർ യൂണിയൻ വിശേഷിപ്പിച്ചത്. ഒക്ടോബർ ആദ്യമാണ് ബിഎച്ച്‍വി മാളിൽ സ്‌റ്റോർ സ്ഥാപിക്കാൻ ഫ്രഞ്ച് റിയൽ എസ്റ്റേറ്റ് കമ്പനിയായ സൊസൈറ്റി ഡെസ് ഗ്രാൻഡ്സ് മാഗസിൻസ് (എസ്ജിഎം) ഷീനുമായി കരാറൊപ്പിട്ടത്.

















































