ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നതായി ആരോഗ്യമന്ത്രാലയം. 2710 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മെയ് 26 വരെ ഇതു 1010 ആയിരുന്നു. കൂടാതെ കോവിഡ് ബാധിച്ച് ഈ മാസം രാജ്യത്ത് 22 പേർ മരിച്ചു.
അതേസമയം കേരളത്തിൽ 1147 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര–424, ഡൽഹി–294, ഗുജറാത്ത്–223, തമിഴ്നാട്–148, കർണാടക–148, എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം. കോവിഡ് വ്യാപനത്തിൽ ഭയപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യം അധികൃതർ പറഞ്ഞു. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു. എന്നാൽ ആൻഡമാൻ നിക്കോബാർ, സിക്കിം, ഹിമാചൽ എന്നിവിടങ്ങളിൽ ഒരു കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതുപോലെ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എൻബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. എന്നാൽ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് രോഗം തടയാൻ ഉപകരിക്കും.
ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണ്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയിൽ തന്നെ പ്രോട്ടോകോൾ പാലിച്ച് ചികിത്സ ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.