അഹമ്മദാബാദ്: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ, ഇരുന്നൂറിലേറെ പേരുടെ ജീവൻ പൊലിഞ്ഞ അഹമ്മദാബാദ് വിമാനദുരന്തത്തിൽ ജീവൻ തിരിച്ചുപിടിച്ച് 40 വയസുകാരനായ വിശ്വാസ് കുമാർ രമേഷ്. ദുരന്തമുഖത്തുനിന്നു ഒരാളെ പോലും ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാവില്ലെന്ന വേദനയ്ക്കിടയിൽ പ്രതീക്ഷയുടെ തിരിനാളമായി വിശ്വാസ് കുമാർ രമേഷ് രക്ഷാപ്രവർത്തകർക്കിടയിലേക്ക്ത്തി ഓടിയെത്തിയത്. മുഖത്തും കാലിലും നെഞ്ചിലും ഉൾപ്പെടെ പരുക്കേറ്റ ഇദ്ദേഹം നിലവിൽ അഹമ്മദാബാദ് അസാർവയിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ രമേഷ് സഹോദരനായ അജയ്കുമാർ രമേഷി(45)നൊപ്പമാണ് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്തിരുന്നത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് സമീപത്തെ കെട്ടിടങ്ങൾക്ക് മുകളിലേക്ക് വിമാനം തകർന്നുവീഴുകയും അഗ്നിഗോളമായി മാറുകയുമായിരുന്നു. കുടുംബാംഗങ്ങളെ സന്ദർശിക്കാനായാണ് വിശ്വാസ് കുമാറും സഹോദരനും ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെത്തിയത്. തുടർന്ന് തിരികെ ബ്രിട്ടനിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദാരുണമായ അപകടം.
വിശ്വാസ് കുമാറിന്റെ പ്രതികരണം ഇങ്ങനെ- ”ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കൻഡ് പിന്നിട്ടതോടെയാണ് വലിയ ശബ്ദത്തോടെ വിമാനം തകർന്നുവീണത്. എല്ലാം സംഭവിച്ചത് പെട്ടെന്നായിരുന്നു. ഞാൻ എഴുന്നേറ്റപ്പോൾ എനിക്ക് ചുറ്റും മൃതദേഹങ്ങളായിരുന്നു. ഞാൻ ശരിക്കും ഭയന്നുപോയി. തുടർന്ന് അവിടെനിന്ന് എഴുന്നേറ്റ് ഓടുകയായിരുന്നു. എന്റെ ചുറ്റും വിമാനത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. തുടർന്ന് ഒരാൾ എന്നെ പിടിച്ച് ആംബുലൻസിൽ കയറ്റുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു”.
Miraculous escape
One survivor has emerged from the wreckage of Air India flight AI-171
Vishwash Kumar Ramesh, a British national who was in India to visit family has managed to survive
He was travelling with his brother, who is still missing
“When I regained… pic.twitter.com/ykpxHWqGMN
— Nabila Jamal (@nabilajamal_) June 12, 2025
എയർ ഇന്ത്യാ വിമാനത്തിലെ 11A നമ്പർ സീറ്റിലായിരുന്നു വിശ്വാസ് കുമാർ യാത്ര ചെയ്തിരുന്നത്. ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ കൈവശം ബോർഡിങ് പാസുമുണ്ടായിരുന്നു. അതേസമയം, മറ്റൊരു ഭാഗത്തെ സീറ്റിലാണ് സഹോദരൻ യാത്ര ചെയ്തിരുന്നതെന്നും വിശ്വാസ്‌കുമാർ പറഞ്ഞു. സഹോദരനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹത്തെ കണ്ടെത്താൻ സഹായിക്കണമെന്നും ചികിത്സയിൽ കഴിയുന്നതിനിടെ വിശ്വാസ്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 20 വർഷമായി വിശ്വാസ് കുമാർ ലണ്ടനിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും ഇപ്പോൾ ലണ്ടനിലാണുള്ളതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയിൽ തകർന്നുവീണത്. 230 യാത്രക്കാരും 10 കാബിൻ ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരും ഉൾപ്പെടെ ആകെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.