ലണ്ടൻ: പദവി ദുരുപയോഗിച്ച് വനിതാ ജീവനക്കാരെ ലൈംഗികമായി ഉപദ്രവിച്ചതിന് നാഷനൽ ഹെൽത് സർവീസിലെ ഇന്ത്യൻ വംശജനായ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന് 6 വർഷം ജയിൽശിക്ഷ. വടക്കൻ ഇംഗ്ലണ്ടിലെ ലങ്കാഷർ ബ്ലാക്പൂൾ വിക്ടോറിയ ഹോസ്പിറ്റലിലെ കാർഡിയോവാസ്കുലർ വിഭാഗം തലവനായിരുന്ന ഡോ. അമൽ കൃഷ്ണ ബോസിനാണ് (55) പ്രസ്റ്റൻ ക്രൗൺ കോടതി ശിക്ഷ വിധിച്ചത്.
2017–22 ൽ വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയതിനാണ് ശിക്ഷ. ജൂണിൽ വിചാരണ പൂർത്തിയായിരുന്നു. കുറ്റം നിഷേധിച്ച ബോസ് തന്റെ ചെയ്തികൾ ജോലിസ്ഥലത്തെ തമാശയായി നിസ്സാരവൽകരിച്ചതിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
2017 നും 2022 നും ഇടയിൽ ലങ്കാഷെയറിലെ ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിലെ അഞ്ച് വനിതാ ജീവനക്കാരോട് അനുചിതമായി പെരുമാറിയതിന് 12 ലൈംഗികാതിക്രമ കേസുകളാണ് അമൽ കൃഷ്ണ ബോസിനെതിരെ ചുമത്തിയിരിക്കുന്നത്. ശല്യം സഹിക്കാനാകാതെ നിരവധി സ്ത്രീകൾ ജോലി രാജിവച്ച് പോകുകയും ചെയ്തിരുന്നു.