ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ചിര വൈരികളെ തകർത്ത് ഇന്ത്യ ഏഷ്യൻ രാജാക്കൻമാർ. തിലക് വർമയുടെ വക ഇന്ത്യയ്ക്കായി മറ്റൊരു തിലകക്കുറി… തുടക്കത്തിൽ ഒന്നു പതറിയെങ്കിലും സഞ്ജുവും തിലകും ചേർന്ന് ഇന്ത്യയെ സുരക്ഷിതമായ നിലയിലെത്തിച്ചു. സഞ്ജു പുറത്തായതിനു പിന്നാലെ ശിവം ദുബെയെത്തിയതോടെ കളി പൂർണമായും ഇന്ത്യയുടെ വരുതിയിലായി. 19ാം ഓവറിൽ ദുബെ പുറത്താകുമ്പോഴേക്കും ഇന്ത്യ വിജയതീരത്തോട് അടുത്തിരുന്നു. ആറാമനായിറങ്ങിയ റിങ്കു സിങ് ഫിനീഷ്യറുടെ റോൾ ഭംഗിയായി നിർവഹിച്ചതോടെ ഇന്ത്യ ഒമ്പതാം തവണ ഏഷ്യാക്കപ്പിൽ മുത്തമിട്ടു.
ആവേശം അവസാന ഓവർ വരെ നീണ്ടുനിന്ന കലാശപ്പോരിൽ പാക്കിസ്ഥാനെതിരെ 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അർധസെഞ്ചുറി നേടിയ തിലക് വർമയുടെ (53 പന്തിൽ 69*) മാസ്മരിക ഇന്നിങ്സാണ് ഇന്ത്യയെ ഏഷ്യൻ രാജാക്കന്മാരാക്കിയത്. ശിവം ദുബെ (22 പന്തിൽ 33), സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവരുടെ ബാറ്റിങ്ങും ഇന്ത്യയ്ക്കു കരുത്തേകി.
തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആറു ബോളിൽ 5 റൺസെടുത്ത അഭിഷേക് ശർമയും 5 ബോളിൽ ഒരു റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാറുമാണ് സൂപ്പർ ഓവറിൽ വീണത്. കഴിഞ്ഞ കളികളിലെല്ലാം മികച്ച കളി പുറത്തെടുത്ത അഭിഷേകിന് ഫൈനലിൽ കാലിടറുകയായിരുന്നു. പിന്നാലെ 12 റൺസെടുത്ത ഗില്ലിനെ മൂന്നാമത് ഇന്ത്യയ്ക്ക് നഷ്ടമായി. അഭിഷേകിനേയും ഗില്ലിനേയും പുറത്താക്കി പാക് താരം ഫഹീം അഷ്‌റഫാണ് ഇന്ത്യയ്ക്ക് പ്രഹരമേൽപിച്ചത്. ഷഹീൻ അഫ്രീദിക്കായിരുന്നു സൂര്യകുമാറിന്റെ വിക്കറ്റ്. ഇതോടെ പവർപ്ലേ അവസാനിച്ചപ്പോൾ 36/3 എന്ന നിലയിലായിരുന്നു ഇന്ത്യ.
അവിടുന്നു സഞ്ജുവും തിലകും ചേർന്ന് ഇന്ത്യയെ തിരികെ കളിയിലേക്ക് കൊണ്ടുവരികയായിരുന്നു. നാലാം വിക്കറ്റിൽ ഒന്നിച്ച ഇരുവരും ചേർന്ന് 57 റൺസ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു. 13-ാം അബ്രാമിന്റെ ഓവറിൽ സാഹിബ്‌സാദാ ഫർഹാന് ക്യാച്ച് നൽകി സഞ്ജു പുറത്താവുകയായിരുന്നു. സഞ്ജു ഒരു സിക്സും രണ്ടു 4 ഫോറുമടക്കം 24 റൺസെടുത്തു.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 19.2 ഓവറിൽ 146 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടാവുകയായിരുന്നു. വെല്ലുവിളിയുയർത്തിയ ഓപ്പണർ സാഹിബ്‌സാദാ ഫർഹാനെ (38 പന്തിൽ 57) പുറത്താക്കി വരുൺ ചക്രവർത്തിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. മൂന്നു സിക്സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു ഫർഹാന്റെ ഇന്നിങ്സ്. 46 റൺസെടുത്ത ഫഖർ സമാന്റെ വിക്കറ്റും വരുണിനു തന്നെയാണ്.
14 റൺസെടുത്ത സയിമിനേയും 8 റൺസെടുത്ത സൽമാൻ ആഗയേയും കുൽദീപ് പുറത്താക്കി. തുടർന്നു റൺസൊന്നും എടുക്കുംമുൻപ് ഷഹീൻ അഫ്രീദിയേയും ഫഹീം അഷ്‌റഫിനേയും പുറത്താക്കി കുൽദീപ് നാലാം വിക്കറ്റും സ്വന്തമാക്കി. ഷഹീൻ അഫ്രീദിയെ എൽബിഡബ്ല്യുവിൽ കുരുക്കുകയായിരുന്നു.
റൺസൊന്നുമെടുക്കുന്നതിനു മുൻപ് മുഹമ്മദ് ഹാരിസിനെ റിങ്കു സിങ്ങിന്റെ കയ്യിലെത്തിച്ച് അക്സർ പട്ടേലും ആദ്യ വിക്കറ്റ് സ്വന്തമാക്കി. പിന്നാലെ ഒരു റൺസെടുത്ത ഹുസൈൻ തലാതിനെ സഞ്ജുവിന്റെ കൈകളിലെത്തിച്ച് രണ്ടാം അക്സർ തന്റെ രണ്ടാം വിക്കറ്റും സ്വന്തമാക്കി ആറു റൺസെടുത്ത ഹാരിസ് റൗഫിനെ വിക്കറ്റിനു മുന്നിൽ കുരുക്കി ബുംറയും വിക്കറ്റ് വേട്ടയിൽ ഇടംപിടിച്ചു. പിന്നാലെ 6 റൺസെടുത്ത മുഹമ്മദ് നവാസിനെ റിങ്കു സിങ്ങിന്റെ കൈകളിലെത്തിച്ച് രണ്ടാം വിക്കറ്റും സ്വന്തമാക്കി.