അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ 260 പേരുടെ മരണത്തിനിടയാക്കിയ ബോയിങ് ഡ്രീംലൈനർ 787- 8 വിമാനങ്ങളുടെ പറക്കാൽ താൽക്കാലികമായി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. മതിയായ സുരക്ഷാ പരിശോധനകൾക്കു ശേഷം മാത്രം സർവീസുകൾ തുടരാൻ കേന്ദ്രം ആലോചിക്കുന്നതായാണ് ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടേയും അമേരിക്കയുടേയും വ്യോമയാന ഉദ്യോഗസ്ഥർ ഇക്കാര്യം ചർച്ച ചെയ്യുകയാണെന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കൻ വൈഡ് ബോഡി എയർലൈനറിന്റെ സുരക്ഷ പരിശോധന സംബന്ധിച്ച് യുഎസ് ഏജൻസികളുമായും ചർച്ച നടക്കുന്നുണ്ട്.
അതേസമയം വിമാനങ്ങളുടെ അറ്റകുറ്റപ്പണിയുടെ നടപടിക്രമങ്ങൾ സംബന്ധിച്ച പരിശോധനകൾ എയർ ഇന്ത്യയും ആരംഭിച്ചു. എയർ ഇന്ത്യയുടെ ബോയിങ് 787- 8 ഡ്രീംലൈനർ വിമാനം 242 പേരുമായി വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കു പറന്നുയർന്നതിന് പിന്നാലെയാണ് രാജ്യത്തെ നടുക്കിയ വിമാന ദുരന്തമുണ്ടായത്. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാൻ ശ്രമിച്ച വിമാനം നിമിഷങ്ങൾക്കകം വിമാനത്താവളത്തിനടുത്ത് ബിജെ മെഡിക്കൽ കോളേജ് വളപ്പിലേ ഹോസ്റ്റൽ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി തകർന്നുവീഴുകയായിരുന്നു.
അപകടത്തിൽ മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിലും സമീപത്തെ സ്റ്റാഫ് ക്വാർട്ടേഴ്‌സിലുമായി 5 പേർ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. വിമാന ജീവനക്കാരും യാത്രക്കാരുമായ 242 പേരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വിജയ് രൂപാണിയും മലയാളിയായ പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് സ്വദേശിയായ നഴ്‌സ് രഞ്ജിത ജി നായരും അപകടത്തിൽ മരിച്ചവരിൽ ഉൾപെടുന്നു.