കളിക്കളത്തിൽ എന്നും വീറും വാശിയും നിറഞ്ഞതായിരുന്നു ഇന്ത്യാ- പാക് പോരാട്ടം, ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരമാണെങ്കിൽ ടിക്കറ്റുകൾക്ക് എത്ര വില നൽകേണ്ടി വന്നാലും അത് ചൂടപ്പം പോലെ വിറ്റുപോകും. എന്നാൽ അടുത്ത ടി20 ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും വ്യത്യസ്ത ഗ്രൂപ്പുകളിലായിരിക്കും കളിക്കുകയെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ചുള്ള തീരുമാനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അടുത്തുതന്നെ എടുത്തേക്കും. ഇന്ത്യ- പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കവുമായി ഐസിസി മുന്നോട്ടുപോകുന്നത്.
ഈ ജൂലൈയിൽ ഐസിസിയുടെ വാർഷികയോഗം നടക്കുന്നുണ്ട്. ജൂലൈ 17 മുതൽ 20 വരെയാണ് യോഗം. ഈ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്‌തേക്കുമെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുവർഷങ്ങളിലായി ഒട്ടുമിക്ക ഐസിസി ടൂർണമെന്റുകളിലും ഇന്ത്യ-പാക് മത്സരം ഗ്രൂപ്പ് സ്റ്റേജിൽ തന്നെ നടക്കാറുണ്ട്. എന്നാൽ 2026 ടി20 ലോകകപ്പിൽ ഇരുടീമുകളും വ്യത്യസ്ത ഗ്രൂപ്പുകളിലായിരിക്കും കളിക്കുകയെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യാ കപ്പാണ് അടുത്തുള്ള മത്സരം.
അതേസമയം ഐസിസി ടൂർണമെന്റുകളിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് കീഴിൽ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ നടക്കാറുള്ളത്. 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ വഷളായതിനാൽ, 2008-ൽ ഏഷ്യാ കപ്പിൽ പങ്കെടുത്തതിനുശേഷം ഇന്ത്യ, പാക്കിസ്ഥാനിൽ പര്യടനം നടത്തിയിട്ടില്ല.
അതുപോലെ അടുത്തിടെ പാക്കിസ്ഥാനിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായും ഇന്ത്യ, പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ടൂർണമെന്റ് ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിൽ നടത്തുകയായിരുന്നു. 2024- 27 കാലത്തിൽ ഇന്ത്യയിലോ പാക്കിസ്ഥാനിലോ നടക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകൾക്കും ഹൈബ്രിഡ് മോഡൽ ഏർപ്പെടുത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തീരുമാനിച്ചിരുന്നു.