ടെൽ അവീവ്: താൻ കൊല്ലപ്പെട്ടുവെന്ന ഇറാന്റെയും സോഷ്യൽ മീഡിയയുടെയും പ്രചാരണങ്ങൾക്ക് തക്കമറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒരു കഫേയിൽ കോഫി ഓർഡർ ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് താൻ സുരക്ഷിതനാണെന്ന് അദ്ദേഹം ലോകത്തെ അറിയിച്ചത്. ഞാൻ മരിച്ചത്… എന്നും കോഫിക്ക് വേണ്ടിയാണ് എന്ന് ഹീബ്രു ഭാഷയിലെ ഒരു ശൈലി ഉപയോഗിച്ച് അദ്ദേഹം തമാശയായി പറഞ്ഞു.
ഇതിനുതൊട്ടു മുമ്പത്തെ വീഡിയോയിൽ നെതന്യാഹുവിന്റെ ഒരു കൈയ്യിൽ ആറ് വിരലുകൾ കണ്ടെന്നും അത് എഐ നിർമ്മിതമാണെന്നുമുള്ള പ്രചാരണവും പരക്കുകയുണ്ടായി. അതിനും അദ്ദേഹം മറുപടി നൽകി. ക്യാമറയ്ക്ക് മുന്നിൽ രണ്ട് കൈകളും ഉയർത്തിക്കാട്ടി “നിങ്ങൾക്ക് എന്റെ വിരലുകൾ എണ്ണണോ? ദാ നോക്കൂ… എല്ലാം കൃത്യമാണ്,” എന്ന് അദ്ദേഹം പരിഹസിച്ചു. നിങ്ങളുടെ ആത്മവിശ്വാസം എനിക്കും ഐഡിഎഫിനും മൊസാദിനും കരുത്ത് നൽകുന്നു. ഇറാനെതിരെ ഞങ്ങൾ ഇന്നും ശക്തമായ ആക്രമണങ്ങൾ തുടരുകയാണ്. ചില കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല, എന്ന് അദ്ദേഹം പറഞ്ഞു. ശത്രുക്കളുടെ ആക്രമണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങൾക്ക് സമീപം തുടരണമെന്നും അദ്ദേഹം ഇസ്രായേൽ പൗരന്മാരോട് അഭ്യർത്ഥിച്ചു.
അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതോടെയാണ് ഈ യുദ്ധം തുടങ്ങിയത്. ഇതിനകം ഇറാന്റെ 15,000 ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തിയതായി പെന്റഗൺ അറിയിച്ചു. 2,000-ത്തിലധികം ആളുകൾ ഇതുവരെ കൊല്ലപ്പെട്ടു. ഇതിനിടയിലാണ് നെതന്യാഹുവിനെ പിന്തുടർന്ന് വധിക്കുമെന്ന് ഇറാൻ വിപ്ലവ ഗാർഡ് ഭീഷണി മുഴക്കിയത്.













































