അഹമ്മദാബാദ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയുടെ പിൻബലത്തിൽ ഇംഗ്ലണ്ടിന് 357 റൺസ് വിജയലക്ഷ്യം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയാണ് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ഗില്ലിനെ കൂടാതെ ശ്രേയസ് അയ്യർ (78), വിരാട് കോലി (52) മികച്ച പ്രകടനം പുറത്തെടുത്തു. 50 ഓവറിൽ ഇന്ത്യയുടെ എല്ലാവരും പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് നാല് വിക്കറ്റ് വീഴ്ത്തി.
മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരുക്കേറ്റ വരുൺ ചക്രവർത്തി കളിയിൽ നിന്നു പുറത്തായി. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്ക് വിശ്രമം അനുവദിച്ചു. കുൽദീപ് യാദവ്, വാഷിംട്ൺ സുന്ദർ, അർഷ്ദീപ് സിംഗ് എന്നിവർ ടീമിലേക്ക് തിരിച്ചെത്തി. റിഷഭ് പന്തിന് ഇത്തവണയും അവസരം ലഭിച്ചില്ല. ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തി. ജാമി ഓവർടണിന് പകരം ടോം ബാന്റൺ ടീമിലെത്തി.
ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടിയ രോഹിത് ശർമയുടെ (1) വിക്കറ്റ് രണ്ടാം ഓവറിൽ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. മാർക്ക് വുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഫിൽ സാൾട്ടിന് ക്യാച്ച്. മൂന്നാമതെത്തിയ കോലി തുടക്കത്തിൽ തപ്പിതടഞ്ഞു. ഒരു തവണ റണ്ണൗട്ടിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട താരം പിന്നീട് ഇംഗ്ലണ്ടിന്റെ എൽബിഡബ്ല്യൂ റിവ്യൂ അതിജീവിക്കുകയും ചെയ്തു. പിന്നാലെ താളം കണ്ടെത്തിയ കോലി, ഗില്ലിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 116 റൺസാണ് കൂട്ടിചേർത്തത്. 19-ാം ഓവറിലാണ് കോലി മടങ്ങുന്നത്. ആദിൽ റഷീദിന്റെ പന്തിൽ സാൾട്ടിന് തന്നെ ക്യാച്ച്. ഒരു സിക്‌സും ഏഴ് ഫോറും ഉൾപ്പടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.
എന്നാൽ അധികം വൈകാതെ ഗിൽ സെഞ്ചുറി പൂർത്തിയാക്കി. ഏകദിന കരിയറിലെ ഏഴാം സെഞ്ചുറിയാണ് ഗിൽ കണ്ടെത്തിയത്. 102 പന്തുകൾ നേരിട്ട താരം മൂന്ന് സിക്‌സും നാല് ഫോറും നേടി. ശ്രേയസിനൊപ്പം 104 റൺസ് കൂട്ടിചേർത്ത ഗിൽ റഷീദിന്റെ പന്തിൽ ബൗൾഡായി. ശ്രേയസ് ഒരറ്റത്ത് മികച്ച പ്രകടനം തുടർന്നു. സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കിലും 39-ാം ഓവറിൽ ആദിലിന്റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി. ഹാർദിക് പാണ്ഡ്യക്കും (17), അക്‌സർ പട്ടേലിനും (13) തിളങ്ങാനായില്ല. കെഎൽ രാഹുലിന്റെ (40) ഇന്നിംഗ്‌സാണ് സ്‌കോർ 350 കടത്താൻ സഹായിച്ചത്. ഹർഷിത് റാണയാണ് (13), വാഷിംഗ്ടൺ സുന്ദർ (14) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. കുൽദീപ് യദാവ് (1) പുറത്താവാതെ നിന്നു. അർഷ്ദീപ് സിംഗ് (2) അവസാന പന്തിൽ റണ്ണൗട്ടായി.