തൃശൂർ: പീച്ചിയിൽ ഹോട്ടൽ ജീവനക്കാരെയും മാനേജരേയും പോലീസ് സ്റ്റേഷന് അകത്ത് വെച്ച് മർദിച്ച സംഭവത്തിൽ എസ്ഐ കൈക്കൂലി വാങ്ങിയെന്ന വാദവുമായി ഹോട്ടൽ മാനേജർ ഔസേപ്പ്. എസ്ഐ പണം നൽകാൻ ആവശ്യപ്പെട്ടെന്നും ഇല്ലെങ്കിൽ പോക്സോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഔസേപ്പ് പറഞ്ഞത്. 2023 മേയ് 24ന് തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരെയാണ് പീച്ചി എസ്‌ഐ ആയിരുന്ന പി എം രതീഷ് മർദിച്ചത്. ഹോട്ടൽ മാനേജർ കെപി ഔസേപ്പിനേയും മകനേയുമാണ് എസ് ഐ മർദിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മർദനമെന്നും ഔസേപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സംഭവത്തെ കുറിച്ച് പറയുന്നതിങ്ങനെ-
2023 മേയ് 24ന് പരാതി നൽകാൻ ഔസേപ്പും ഡ്രൈവറും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. അപ്പോഴാണ് ചുമരുചാരി നിർത്തി മർദനം ഉണ്ടായത്. എസ്ഐ ഫ്‌ളാസ്‌ക് കൊണ്ട് തല്ലാൻ ശ്രമിച്ചു, പിന്നീടു മുഖത്ത് അടിച്ചു. ഇത് ചോദിക്കാൻ ചെന്ന തന്റെ മകനേയും ലോക്കപ്പിലിട്ടു.
തന്റെ മകനേയും ജീവനക്കാരേയും ലോക്കപ്പിലാക്കി തന്നെ സമ്മർദത്തിലാക്കി. ഭക്ഷണം മോശമാണെന്ന് പരാതിപറഞ്ഞ ദിനേശൻ എന്നയാൾക്ക് പണം നൽകിയില്ലെങ്കിൽ വധശ്രമത്തിനും പോക്സോയും ചുമത്തി ജാമ്യം കിട്ടാത്ത വിധം ജയിലിൽ അടക്കുമെന്നും അതൊഴിവാക്കാൻ പണം നൽകി സെറ്റിൽമെൻറ് നടത്തണമെന്നും എസ്ഐ ആവശ്യപ്പെട്ടു. വ്യാജ പരാതിയിൽ ഹോട്ടൽ ജീവനക്കാർക്ക് എതിരെ കേസെടുക്കാതിരിക്കാൻ അഞ്ചു ലക്ഷമാണ് ആവശ്യപ്പെട്ടത്. മൂന്നു ലക്ഷം പോലീസിനും രണ്ടു ലക്ഷം പരാതിക്കാരനും. ഇതോടെ ഹോട്ടൽ ഉടമയുടെ വീട്ടിൽ വെച്ചു പണം കൈമാറി.
അതേസമയം പരാതി നിലനിൽക്കെ ഒരു മാസത്തിനുള്ളിൽ രതീഷിന് പ്രമോഷൻ നൽകി എന്നും ഔസേപ്പ് പറഞ്ഞു. പോലീസ് മർദനത്തെക്കുറിച്ച് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകന് പരാതി നൽകിയിട്ടും നടപടിയെടുത്തില്ല എന്നും ഔസേപ്പ് പറയുന്നു. തന്നെയും മകനേയും മർദിച്ച എസ്ഐ രതീഷിനെ സർവീസിൽ നിന്ന്പിരിച്ചുവിടണമെന്നാണ് ഹോട്ടൽ ഉടമ ഔസേപ്പ് ആവശ്യപ്പെടുന്നത്.