ബെയ്റൂട്ട്: യുഎസ് തലയ്ക്കു വിലയിട്ട ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രയേൽ. ബെയ്റൂട്ടിൽ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബയിയാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ സംഘടനാബലം ശക്തിപ്പെടുത്താനും ആയുധ ശേഖരം മെച്ചപ്പെടുത്താനും ചുമതലയുള്ളയാളാണ് തബാതബയി. ആക്രമണത്തിൽ 5 പേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. യുഎസിന്റെ മധ്യസ്ഥതയിൽ ഒരുവർഷം മുൻപ് ഒപ്പുവച്ച വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് ലബനൻ തലസ്ഥാനത്ത് ഇസ്രയേൽ ആക്രമണം നടത്തുന്നത്. അതേസമയം യുഎസ് ട്രഷറി 2016ൽ ഹിസ്ബുല്ല ഭീകരനായി പ്രഖ്യാപിച്ചയാളാണ് തബാതബായി. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50 ലക്ഷം ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുല്ല സെക്രട്ടറി ജനറൽ നയിം ഖാസെമിന് ശേഷം രണ്ടാമത്തെ പ്രമുഖ നേതാവാണ് തബാതബയി.
ഹിസ്ബുല്ലയുടെ പ്രബലകേന്ദ്രമായ ബെയ്റൂട്ടിന്റെ തെക്കൻ മേഖലയിലെ ജനസാന്ദ്രതയേറിയ പ്രദേശത്താണ് ആക്രമണമുണ്ടായതെന്നും ആക്രമണം വൻ നാശനഷ്ടത്തിനു കാരണമായെന്നും ലബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ നാഷനൽ ന്യൂസ് ഏജൻസി പറഞ്ഞു. ഹരേത് ഹ്രെയ്ക് മേഖലയിലെ കെട്ടിടത്തിൽ ഇസ്രയേലിന്റെ മൂന്ന് മിസൈലുകളാണ് പതിച്ചത്. വാഹനങ്ങൾക്കും തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. ഒമ്പതുനില കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് ആക്രമണമുണ്ടായതെന്നും സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നുണ്ടെന്നും എഎഫ്പി റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കി. ‘അൽപ സമയം മുൻപ് ബെയ്റൂട്ടിന്റെ ഹൃദയഭാഗത്ത് ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫിനെ ലക്ഷ്യമിട്ട് ഐഡിഎഫ് ആക്രമണം നടത്തിയിരുന്നു’–നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു. എല്ലായ്പ്പോഴും എല്ലായിടത്തും തങ്ങളുടെ ലക്ഷ്യം നിറവേറ്റാൻ ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.

















































